ODI CRICKET| ഏകദിന ക്രിക്കറ്റ് മത്സരത്തിന് പുതിയ നിയമങ്ങള്‍; ഇനി തോന്നുന്ന പോലെ കളിക്കാരെ പകരക്കാരായി ഇറക്കാന്‍ കഴിയില്ല

Jaihind News Bureau
Saturday, June 7, 2025

ക്രിക്കറ്റ് ഏകദിന മത്സരം അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. പേസര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും അനുകൂലമാകുന്ന നിയമം നടപ്പിലാക്കാന്‍ തയാറായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ഇനിമുതല്‍ പിച്ചിന്റെ രണ്ടു വശത്തുനിന്നും ഓരോ ന്യൂബോള്‍ കൊണ്ടു ബോളിങ് ചെയ്യും. ജൂലൈ മുതലുള്ള മത്സരങ്ങളിലാകും പുതിയ നിയമം പ്രാബല്യത്തിലാകുകയെന്ന് ഐസിസി അറിയിച്ചു.

ഇരുപത്തഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ പന്ത് പഴകുന്നതും റണ്ണൊഴുക്കിനെ ബാധിക്കുന്നതുമെല്ലാം ഇനി പഴങ്കഥ. പിച്ചിന്റെ രണ്ടു വശത്തുനിന്നും ഓരോ ന്യൂ ബോള്‍ കൊണ്ടു ബോളിങ് ചെയ്യുന്നതാണ് പുതിയ രീതി. 34-ാം ഓവര്‍ കഴിയും വരെ ഈ രണ്ടു പന്തുകള്‍ ഉപയോഗിച്ച് ബോളിങ് ചെയ്യാം. അതായത് ഇരു ബോളുകളും 17 ഓവര്‍ വീതം ഉപയോഗിക്കാം. അവസാന 16 ഓവറില്‍ ഇവയില്‍ ഒരു പന്ത് മാത്രമെ ഉപയോഗിക്കാന്‍ കഴിയു. ഏത് പന്ത് വേണമെന്ന് ഫീല്‍ഡിംഗ് ടീം ക്യാപ്റ്റന് തീരുമാനിക്കാം. മഴയടക്കമുള്ള കാരണങ്ങളാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കി 25 ഓവറോ അതില്‍ കുറവോ ആയാല്‍ ഒരു ന്യൂബോള്‍ മാത്രമെ ഉപയോഗിക്കാന്‍ അനുവദിക്കൂ. മാത്രമല്ല, സബ്‌സ്റ്റ്ിറ്റിയൂട്ട് നിയമത്തിലും പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഐസിസി.

ഏതു ഫോര്‍മാറ്റിലും ഗുരുതരമായ പരുക്കു മൂലമോ മറ്റ് അടിയന്തര സാഹചര്യത്തിലൊ ഒരു കളിക്കാരനെ മാറ്റി പകരം കളിക്കാരനെ ഇറക്കുന്നതിനുള്ള നിയമത്തിലും ഇനി രാജ്യാന്തര ക്രിക്കറ്റില്‍ മാറ്റം വരുകയാണ്. ഇനിമുതല്‍, പകരക്കാരായി പരിഗണിക്കാനുള്ള 5 കളിക്കാരുടെ പട്ടിക കളി ആരംഭിക്കും മുന്‍പു ടീം മാച്ച് റഫറിക്കു കൈമാറണമെന്നതാണ് പുതുക്കിയ നിയമം. വിക്കറ്റ് കീപ്പര്‍, ബാറ്റര്‍, പേസ് ബോളര്‍, സ്പിന്‍ ബോളര്‍, ഓള്‍ റൗണ്ടര്‍ എന്നിങ്ങനെയാകണം ഈ പട്ടികയില്‍ ഉണ്ടാകേണ്ടത്. ഇതില്‍നിന്നാകണം പകരക്കാരനെ തീരുമാനിക്കേണ്ടത്. സബ്സ്റ്റിറ്റിയൂഷന്‍ നിയമം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനെ മാത്രം ബാധിക്കില്ല. ശ്രീലങ്കയിലെ ഈ മാസം 17ന് ആരംഭിക്കുന്ന ശ്രീലങ്ക-ബംഗ്ലദേശ് ടെസ്റ്റിലൂടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. 20 ന് ലീഡ്‌സില്‍ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിലും പുതിയ നിയമം ബാധകമാണ്.

ഏകദിനത്തില്‍ പൊതുവെ പേസര്‍മാര്‍ക്ക് പ്രാരംഭ ഓവറുകളില്‍ കിട്ടുന്ന മുന്‍തൂക്കം ആദ്യ 20 ഓവറിനു ശേഷം പലപ്പോഴും കിട്ടാറില്ല എന്നതിനാല്‍ പുതിയ മാറ്റം പേസ് ബോളര്‍മാര്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. രണ്ടു ന്യൂബോള്‍ വരുന്നതോടെ ആദ്യ 30 ഓവറുകളില്‍ പേസ് ബോളര്‍മാര്‍ക്കു മികവു കാട്ടാന്‍ സാധിക്കും. അതേസമയം, പഴയ നിയമം അനുസരിച്ച് ഇരുപതും ഇരുപത്തഞ്ചും ഓവറുകള്‍ക്കുശേഷം പന്ത് പഴകുമ്പോള്‍ റണ്‍മഴയ്ക്കു സാധ്യത കുറയുന്നതിനാല്‍ പുതിയ നിയമം ബാറ്റര്‍മാര്‍ക്കും ഗുണകരമാകും.