ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നു: ഹൈക്കോടതി

Jaihind Webdesk
Thursday, September 1, 2022


എറണാകുളം: ജീവിതം ആസ്വദിക്കുന്നതിന് തടസമായി പുതിയ തലമുറ വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ സംസ്ഥാനത്ത് കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടു.

എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന ചിന്ത വർധിച്ചു. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തിന്‍റെ വളർച്ചയ്ക്ക് നല്ലതല്ലെന്നും കോടതി വ്യക്തമാക്കി. ബാധ്യതകൾ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് പുതുതലമുറ ചിന്തിക്കുന്നു. ഭാര്യ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവളാണ് എന്നതാണ് പുതുതലമുറയുടെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞ് പിരിഞ്ഞു പോകാവുന്ന ലിവിംഗ് ടുഗതർ ബന്ധങ്ങൾ സമൂഹത്തിൽ വർധിച്ച്‌ വരുകയാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവാവിന്‍റെ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെതാണ് പരാമർശം. ആലപ്പുഴ കുടുംബ കോടതി ആവശ്യം തള്ളിയതിനെ തുടർന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.