നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിന് സസ്‌പെന്‍ഷന്‍

Jaihind News Bureau
Wednesday, February 18, 2026

 

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ ഡോക്ടര്‍ ബിന്ദു സുന്ദറിന് സസ്‌പെന്‍ഷന്‍. നേരത്തെ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരുന്നെങ്കിലും, കൈക്കൂലി ആരോപണമടക്കം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം ഇന്ന് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് സിസേറിയന് പിന്നാലെ മരിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന നിരഞ്ജനയെ പരിശോധനയ്ക്ക് ശേഷമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നടത്തിയ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് ഉടന്‍ തന്നെ മരണപ്പെടുകയായിരുന്നു. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ആര്‍.ഡി.ഒയെയും ആശുപത്രി സൂപ്രണ്ടിനെയും ബന്ധുക്കള്‍ തടഞ്ഞുവെച്ചിരുന്നു. ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെ നേരത്തെയും സമാനമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന സ്ഥിരീകരിച്ചു. ഡോക്ടറെ ഇനി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.