നവീൻ ബാബുവിന്റെ മരണം: അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ വിധി ഇന്ന്

Jaihind News Bureau
Monday, March 9, 2026

കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നിലവിൽ നടന്ന പോലീസ് അന്വേഷണത്തിൽ നിരവധി സംശയങ്ങളുണ്ടെന്നും കൂടുതൽ വ്യക്തത വരുത്താൻ ഉന്നതതലത്തിലുള്ള തുടരന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് പോലീസ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും കാണിച്ച് കഴിഞ്ഞ മാസം പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പ്രോസിക്യൂഷനും തുടരന്വേഷണത്തെ ആദ്യഘട്ടം മുതൽക്കേ ശക്തമായി എതിർത്തിരുന്നു.

2024 ഒക്ടോബർ 15-ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സി.പി.എം. നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ പ്രേരണയുണ്ടെന്നാണ് കേസ്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. നിലവിൽ ദിവ്യയ്ക്കെതിരെ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ മരണത്തിന് പിന്നിലെ മറ്റ് ദുരൂഹതകൾ കൂടി പുറത്തുകൊണ്ടുവരണമെന്ന ഉറച്ച നിലപാടിലാണ് നവീൻ ബാബുവിന്റെ കുടുംബം.