നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചത് ‘ മോദി സര്‍ക്കാരിന്‍റേത് രാഷ്ട്രീയ പ്രതികാരം- ദീപദാസ് മുന്‍ഷി

Jaihind News Bureau
Monday, April 21, 2025

കോണ്‍ഗ്രസിനെയും നേതാക്കളെയും അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ ബി.ജെ.പി സര്‍ക്കാരിന്‍റെ രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായി കെട്ടിച്ചമച്ചതാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദീപദാസ് മുന്‍ഷി.

മോദി ഭരണത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിന്‍റെ ഭാഗം കൂടിയാണിത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദേശനയത്തില്‍ പരാജയം സാമൂഹിക അരക്ഷിതാവസ്ഥ എന്നിവയാണ് മോദി സര്‍ക്കാരിന്‍റെ ബാക്കിപത്രം. നിയമപരമല്ലാത്ത ഒരു കാര്യവും നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. യങ് ഇന്ത്യയെന്ന കമ്പനി രൂപീകരിച്ചത് കമ്പനി ആക്ടിലെ സെക്ഷന്‍ 25 അനുസരിച്ചാണ്. നോണ്‍ പ്രോഫിറ്റ് കമ്പനിയായിട്ടാണത് രൂപീകരിച്ചത്. കമ്പനി ആക്ടിലെ എല്ലാ നിബന്ധനങ്ങളും പാലിച്ചാണ് അത് പ്രവര്‍ത്തിച്ചത്. ഒരു രൂപയുടെ കള്ളപ്പണ ഇടപാടും ഇതില്‍ നടന്നിട്ടില്ല.

ബ്രട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിനും കോണ്‍ഗ്രസ് ആശങ്ങള്‍ പ്രചരിപ്പിക്കാനുമാണ് 1937 ല്‍ ജവഹല്‍ ലാല്‍ നെഹ്റു നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം ആരംഭിച്ചത്. അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് എന്ന കമ്പനി അതിന് വേണ്ടി സ്ഥാപിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചാര്‍ജ്ജ് ഉള്‍പ്പെടെ മുടങ്ങുന്ന അവസ്ഥ ഉണ്ടായപ്പോള്‍ വിവിധ കാലഘട്ടങ്ങളിലായി ഏതാണ്ട് 90 കോടിയോളം രൂപ തവണകളായി നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പിനായി കോണ്‍ഗ്രസ് കടമായി നല്‍കി സഹായിച്ചു. ഈ തുക ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാനും വി.ആര്‍.എസ് ആനുകൂല്യങ്ങള്‍ക്കും മറ്റുമാണ് വിനിയോഗിച്ചത്. ഇതിനെല്ലാം കൃത്യമായ രേഖയുണ്ട്. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് ഈ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയും ബോധ്യപ്പെടുത്തുകയും ചെയ്തതാണ്.

വ്യാജ ആരോപണവും പ്രചരണവുമാണ് ബിജെപി നടത്തുന്നത്. യങ് ഇന്ത്യന്‍ എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം പോലും എടുക്കാന്‍ സാധ്യമല്ല. എ.ജെ.എല്‍ ലിമിറ്റഡിന്റെ സ്വത്തോ ആസ്തികളോ കൈമാറ്റം ചെയ്യുകയോ അതില്‍ നിന്ന് ഒരു രൂപ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ബിജെപി ഉന്നയിക്കുന്നത്. സുബ്രഹ്‌മണ്യന്‍ സ്വാമിയുടെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഇഡി അന്വേഷണത്തോട് കോണ്‍ഗ്രസ് പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്തിട്ടുണ്ട്. 2014ല്‍ ഇഡി കേസ് അന്വേഷിച്ച് പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. എന്നാല്‍ ബിജെപി ഗാന്ധി കുടുംബത്തെ ഉന്നം വെച്ച് കേസുമായി മുന്നോട്ട് പോകുക ആയിരുന്നു. ജനം കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വിശ്വസിക്കുന്നുവെന്നും അവരില്‍ പ്രതീക്ഷ പുലര്‍ത്തുന്നു എന്നും മനസിലാക്കിയ മോദി ഭരണകൂടം രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളെ തേജോവധം ചെയ്യുന്നതിനാണ് ഈ കേസുമായി മുന്നോട്ട് പോകുന്നത്. അഹമ്മദാബാദിലെ എഐസിസി സമ്മേളനത്തോടെ കോണ്‍ഗ്രസ് സംഘടനാ ശാക്തീകരണ നടപടികളിലൂടെ ശക്തയാര്‍ജ്ജിക്കുന്നുവെന്ന തിരിച്ചറിവാണ് ബിജെപി ഇത്തരം വ്യാജ ആരോപണവും കളളക്കേസും നടത്താന്‍ പ്രേരിപ്പിക്കുന്നത്.

എല്ലാ മേഖലയിലും മോദി ഭരണകൂടം പരാജയപ്പെട്ടു. തൊഴിലില്ലായ്മ പരിഹരിക്കാനും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനും മോദി സര്‍ക്കാരിന് കഴിയുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളാണ് മോദി ഭരണകൂടത്തിന്റെത്. ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്തുന്നു. വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്സീങ്ങളെയും ഓര്‍ഗനൈസറിലെ ലേഖനത്തിലൂടെ കത്തോലിക്ക സഭയേയും ബിജെപി ലക്ഷ്യമിടുന്നു.ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ കോണ്‍ഗ്രസിന്‍റെ ശബ്ദം അടിച്ചമര്‍ത്താനാണ് ഇത്തരം കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ജില്ലതലങ്ങളില്‍ പ്രതിഷേധിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായി സംവിധാന്‍ ബെച്ചാവോ റാലികള്‍ എല്ലാ സംസ്ഥാനങ്ങളിലും നടത്തും. ബിജെപിയുടെ പ്രതികാര വിദ്വേഷ രാഷ്ട്രീയം വീടുവീടാന്തരം കയറി കോണ്‍ഗ്രസ് വിശദീകരിക്കുമെന്നും ദീപദാസ് മുന്‍ഷി പറഞ്ഞു.