പ്രതിസന്ധി ഘട്ടങ്ങളിൽ എന്‍റെ കരുത്തായി; വയനാട് ജനതയ്ക്ക് ഹൃദയനിർഭരമായ കത്തെഴുതി രാഹുൽഗാന്ധി

Jaihind Webdesk
Sunday, June 23, 2024

 

വയനാട്: പ്രതിസന്ധിഘട്ടങ്ങളിൽ കരുത്തായി നിന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് ഹൃദയനിർഭരമായ കത്തെഴുതി രാഹുൽഗാന്ധി. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടർന്നും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യർഥിച്ച് അഞ്ചുവർഷം മുമ്പ് നിങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ താൻ അപരിചിതനായിരുന്നുവെന്നും എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങൾ ഹൃദയത്തോട് ചേർത്തണച്ചുവെന്നും രാഹുൽ കത്തിൽ പറയുന്നു.

അവാച്യമായ സ്നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങൾ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തിൽ നിന്നുള്ളയാളാണെന്നോ, ഏത് മതത്തിൽ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിൽ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേർത്തു നിർത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തന്‍റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങൾ. തന്‍റെ പോരാട്ടത്തിന്‍റെ ഊർജ്ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടു എന്ന് വൈകാരികമായി അദ്ദേഹം എഴുതി. ഒരു നിമിഷം പോലും തളരാതെ മനുഷ്യരോട് സംവദിക്കാനുള്ള, അവന്‍റെ ആകുലതകൾ ഏറ്റെടുക്കാനുള്ള പ്രചോദനം നിങ്ങളായിരുന്നുവെന്നും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു.

കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസിൽ വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം വയനാട്ടിലെ ജനങ്ങൾ നൽകിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും നിരുപാധികമായ സ്നേഹവും ഹൃദയ താളമായി എന്നുമുണ്ടാകുമെന്ന് ഓർമിപ്പിക്കുന്നു. പാർലമെന്‍റില്‍ വയനാടിന്‍റെ ശബ്ദമാകാൻ കഴിഞ്ഞത് ചാരിതാർഥ്യവും അഭിമാനവുമായിരുന്നുവെന്നും യാത്ര പറയുന്നതിൽ അഗാധമായ ഹൃദയ വേദനയുണ്ടെന്നും സൂചിപ്പിക്കുന്ന രാഹുൽ ഗാന്ധി ഇനി വയനാടിനെ പ്രതിനിധീകരിക്കാൻ സഹോദരി പ്രിയങ്കയുണ്ടാകുമെന്നും അവർക്ക് എല്ലാവിധ പിന്തുണ നൽകണമെന്നും അഭ്യർഥിക്കുന്നു. രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും പരാജയപ്പെടുത്തുക എന്നതാണ് തന്‍റെ പ്രതിബദ്ധതയെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ഒരു മാതാവിനെ പോലെ ചേർത്തണച്ച വയനാടിനൊടൊപ്പം എന്നും താൻ കൂടെയുണ്ടാകുമെന്ന വാക്ക് നൽകുന്നുവെന്നും പറഞ്ഞാണ് രാഹുൽ ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്.

ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമെ റായ്ബറേലിയിൽ നിന്നും മത്സരിച്ചു ജയിച്ച രാഹുൽ വയനാട് ലോക്‌സഭാഗത്വം ഒഴിയാനും റായ്ബറേലി നിലനിർത്തുവാനും തീരുമാനിച്ചിരുന്നു. ഒഴിവിലേക്ക് വരുന്ന ഉപതിരഞ്ഞെടുപ്പിൽ വയനാടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം എഐസിസി പ്രസിഡന്‍റ് മല്ലികാർജജുൻ ഖാർഗെ പ്രഖ്യാപിച്ചിരുന്നു.