
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ തുടർച്ചയായുണ്ടാകുന്ന ഗുരുതര ചികിത്സാപ്പിഴവുകളെ നിസ്സാരവൽക്കരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോഗ്യ മേഖലയിലെ ഭരണപരാജയങ്ങൾക്കും അനാസ്ഥയ്ക്കുമെതിരെ ജനരോഷം ശക്തമാകുന്നതിനിടെയാണ് മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാതെയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ലക്ഷക്കണക്കിന് ഓപ്പറേഷനുകൾ നടക്കുമ്പോൾ ഒന്നോ രണ്ടോ വീഴ്ചകൾ സ്വാഭാവികമാണെന്ന ഗോവിന്ദന്റെ ന്യായീകരണം, ഇരകളാക്കപ്പെടുന്ന രോഗികളോടുള്ള കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ആലപ്പുഴയിലുണ്ടായ ചികിത്സാപ്പിഴവിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ്, വീഴ്ചകൾ സ്വാഭാവികമാണെന്നും അത് വളരെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞത്. അഞ്ചു വർഷം മുൻപുള്ള സംഭവമാണ് ഇപ്പോൾ പുറത്തുവന്നതെന്ന വിചിത്ര ന്യായീകരണവും അദ്ദേഹം നിരത്തി. ചികിത്സാപ്പിഴവുകൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്ന് ഒരുവശത്ത് പറയുകയും, മറുവശത്ത് ഈ ഗുരുതര അനാസ്ഥകളെ ഭരണകക്ഷിയുടെ ഉന്നത നേതാവ് തന്നെ ‘സ്വാഭാവികം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.
ആരോഗ്യവകുപ്പിന്റെ വീഴ്ചകളിൽ നിന്ന് മുഖം രക്ഷിക്കാൻ ശബരിമല സ്വർണക്കൊള്ളക്കേസിലേക്ക് വിഷയം മാറ്റാനും അദ്ദേഹം ശ്രമിച്ചു. ഇതിന്റെ ഭാഗമായി ശബരിമല തന്ത്രിയെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന നിലപാടാണ് എം.വി. ഗോവിന്ദൻ സ്വീകരിച്ചത്. തന്ത്രിയെ കുടുക്കിയെന്ന ബിജെപിയുടെ ആരോപണത്തെ പ്രതിരോധിക്കാൻ, തന്ത്രിയും ‘പെരുങ്കള്ളന്മാരുടെ’ പട്ടികയിൽ പെടുന്നയാളാണെന്ന ഗുരുതരവും പ്രകോപനപരവുമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. ഭരണപരാജയങ്ങൾ മറച്ചുവെക്കാൻ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണെന്ന വിമർശനമാണ് ഇതോടെ ശക്തമാകുന്നത്.