മുഴപ്പിലങ്ങാട് കൂര്‍മ്പക്ഷേത്ര താലപ്പൊലി മഹോത്സവത്തിനിടെ സംഘര്‍ഷം; സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Jaihind News Bureau
Tuesday, March 10, 2026

കണ്ണൂര്‍: മുഴപ്പിലങ്ങാട് കൂര്‍മ്പക്ഷേത്ര താലപ്പൊലി മഹോത്സവത്തിനിടെ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ക്ഷേത്രച്ചടങ്ങുകളെ രാഷ്ട്രീയവല്‍ക്കരിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗങ്ങളും തമ്മില്‍ പരസ്പരം കല്ലേറ് നടത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി.

ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടി ചിഹ്നങ്ങളും കൊടികളും ഉള്‍പ്പെടുത്തി കലശം എഴുന്നള്ളിച്ചതാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലശം എഴുന്നള്ളിപ്പില്‍ വിപ്ലവ ഗാനങ്ങള്‍ മുഴക്കുകയും, അതിനൊപ്പം പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടുകയും ചെയ്തു. പാര്‍ട്ടിയുടെ കൊടികളും ചിഹ്നങ്ങളും കലശത്തോടൊപ്പം എഴുന്നള്ളിച്ചത് ഭക്തര്‍ക്കിടയിലും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയിലും വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനിടെ കലശത്തിന് ഒപ്പമെത്തിയ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

ക്ഷേത്ര ചടങ്ങുകള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന കരിമരുന്ന് പ്രയോഗം രാവിലെ ഏഴ് മണിക്ക് ശേഷമാണ് നടന്നത്.