സി.ഐ.ടി.യുവിന്റെ സമരത്തില്‍ പൊറുതിമുട്ടി മുത്തൂറ്റ് കേരളം വിടുന്നു

കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന സി.ഐ.ടി.യു സമരത്തില്‍ ഗത്യന്തരമില്ലാതെ മുത്തൂറ്റ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇക്കാര്യം മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജരാണ് അറിയിച്ചത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടക്കുകയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഈ ബ്രാഞ്ചുകള്‍ പൂട്ടാനാണ് തീരുമാനം.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. രണ്ടായിരത്തലധികം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇടപാടുകാര്‍ കുറഞ്ഞിരിക്കുന്നു. ബിസിനസില്‍ ഇടിവു വന്നിരിക്കുന്നു. അതിനാല്‍ ഇതേ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികളുടെ ആനുകൂല്യം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യു സമരം നടത്തുന്നത്. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റ് സമയവായത്തിന് തയ്യാറാവാതിരുന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു.

Comments (0)
Add Comment