കള്ളവോട്ടിനെ മുസ്ലീം ലീഗ് അനുകൂലിക്കുന്നില്ലെന്ന് കെപിഎ മജീദ്

മുസ്ലീം ലീഗ് കള്ളവോട്ടിനെ അനുകൂലിക്കുന്നില്ലെന്നും കല്യാശേരിയിൽ ലീഗ് പ്രവർത്തകർ കളളവോട്ട് ചെയ്‌തെന്ന ആക്ഷേപത്തെപ്പറ്റി പാർട്ടി അന്വേഷിക്കുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ടെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകും. ഉദുമയിൽ കള്ളവോട്ടോ ബൂത്ത് പിടുത്തമോ ഉണ്ടായിട്ടില്ല. തിരിച്ചറിയൽ കാർഡിനെച്ചൊല്ലിയുളള തർക്കമാണുണ്ടായത്.

കള്ളവോട്ടിനെ മുസ്ലീം ലീഗ് ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും കെപിഎ മജീദ് വ്യക്തമാക്കി. പോളിങിൽ അസ്വാഭാവികതയുള്ള ബൂത്തുകളിലെല്ലാം റീ പോളിങ് നടത്തണം. 90 ശതമാനത്തിൽ അധികം പോളിങ് നടന്നിട്ടുള്ള ബൂത്തുകളിൽ റി പോളിങ് വേണമെന്നും കള്ളവോട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നും കെപിഎ മജീദ് പറഞ്ഞു.

Comments (0)
Add Comment