ഇറാന്‍-ഇസ്രായേല്‍ ആക്രമണം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; മസ്‌കറ്റ് – കൊച്ചി ടിക്കറ്റ് നിരക്ക് ഒന്നര ലക്ഷത്തോടടുക്കുന്നു

Jaihind News Bureau
Monday, March 2, 2026

മസ്‌കറ്റ്: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഒമാനില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി നിലവില്‍ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയ്ക്ക് മുകളിലാണ് പ്രവാസികള്‍ നല്‍കേണ്ടി വരുന്നത്. മേഖലയിലെ പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയെങ്കിലും ഒമാനില്‍ നിന്ന് നിയന്ത്രിതമായി സര്‍വീസുകള്‍ തുടരുന്നത് പ്രവാസികള്‍ക്ക് ഏക ആശ്വാസമാണെങ്കിലും അമിത നിരക്ക് സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്.

നിലവില്‍ ഒമാന്‍ എയര്‍ മാത്രമാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത് എന്നതിനാലാണ് വിമാന ടിക്കറ്റ് നിരക്കുകളില്‍ ഇത്ര വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നോ നാളെയോ അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ 535 ഒമാന്‍ റിയാല്‍ മുതല്‍ 544 റിയാല്‍ വരെയാണ് ഒരു ടിക്കറ്റിനായി മുടക്കേണ്ടി വരുന്നത്. സലാം എയര്‍, ഇന്‍ഡിഗോ തുടങ്ങിയ കുറഞ്ഞ നിരക്കിലുള്ള വിമാന കമ്പനികള്‍ സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അതിനിടെ, യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകളെ സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി തുറക്കുമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇതോടെ എമിറേറ്റ്സ് എയര്‍ലൈന്‍സും സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തിഹാദിന്റെ വിമാനങ്ങളും യുഎഇയില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളും നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ ഇനിയും മാറ്റം വരാന്‍ സാധ്യതയുണ്ട്. പല വിമാനങ്ങളും റൂട്ട് മാറ്റി പറക്കുന്നത് യാത്രാ സമയം വര്‍ദ്ധിക്കാനും കാരണമാകുന്നു. അടിയന്തരമായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.