മുസ്ലിംലീഗ് മുണ്ടക്കൈ പുനരധിവാസ പദ്ധതി പ്രവർത്തനങ്ങൾക്ക് തൃക്കൈപ്പറ്റയിൽ തുടക്കം. മുസ്ലിംലീഗ് സംസ്ഥാന പ്രസി ഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ് നിർമാണപ്രവൃത്തികൾ ആരംഭിച്ചത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.
മേപ്പാടി പഞ്ചായത്തിലാണ് പദ്ധതിക്ക് വേണ്ടി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. വിലയ്‌ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റില്‍ 1000 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന വീട്ടില്‍ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. 1000 സ്‌ക്വയര്‍ ഫീറ്റ് പിന്നീട് കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിർമാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക്ക് കോൺട്രാക്ടേഴ്സ് എന്നിവർക്കാണ് വീടിന്‍റെ ചുമതല. എട്ട് മാസമാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് സമയം നല്‍കിയിരിക്കുന്നതെന്നും മെയ് മാസത്തോടെ കയറി താമസിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.