ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനോയ് കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസ് തെരച്ചിൽ തുടരുന്നു. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ തെരച്ചിൽ ശക്തമാക്കി. ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യഹർജിയിൽ കോടതി മറ്റന്നാൾ വിധി പറയും.
യുവതിയുടെ പരാതിയിൽ വിശദമായ പരിശോധനയ്ക്കായി കണ്ണൂരിലുള്ള മുംബൈ പൊലീസ് സംഘമാണ് തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നതെന്നാണ് സൂചന. അതേ സമയം പരാതിയിൽ ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുംബൈ പൊലീസ് ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന. ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യഹർജിയിൽ കോടതി മറ്റന്നാൾ വിധി പറയും. മുംബൈ സിറ്റി സിവിൽ ആൻഡ് സെഷൻ കോടതിയാണ് കേസ് പരിഗണിച്ചത്.
പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയിയുടെ അഭിഭാഷകൻ വാദിച്ചത്. ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാനാണ് പരാതികാരി ശ്രമിക്കുന്നതെന്നു അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ജാമ്യം നേടി അറസ്റ്റ് അടക്കമുള്ള നടപടികൾ ഒഴിവാക്കാനാണ് ബിനോയിയുടെ ശ്രമം. എന്നാൽ ഗുരുതര വകുപ്പുകൾ ചുമത്തിയതിനാൽ മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. യുവതിയിൽ നിന്നും ശേഖരിച്ച തെളിവുകൾ ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.