തിരുവനന്തപുരം : അസത്യങ്ങളുടെ രാജാവായാണ് മുഖ്യമന്ത്രിയെ കേരളം നോക്കിക്കാണുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടരെ തുടരെ കള്ളം പറഞ്ഞ് വഞ്ചിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും യുഡിഎഫിന്‍റെ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും അഴിമതി പൂർണമായ ഭരണത്തിനാണ് നാലര വർഷം കൊണ്ട് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. താനൊരു മാർക്സിസ്റ്റ് എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ മാർക്സിസ്റ്റിനെ മറന്ന് ഗീബൽസിനെ കൂട്ടുപിടിച്ചിരിക്കുകയാണ് അദ്ദേഹം. കടുത്ത സാമ്പത്തിക തകർച്ചക്കിടയിലും ധൂർത്തും ധാരാളിത്തവും തുടരുകയാണ് സർക്കാർ. കള്ളം പറഞ്ഞ് മടുത്തത് കൊണ്ടാണ് ചാനല്‍ ചർച്ചകളില്‍ നിന്നും സിപിഎമ്മിന്‍റെ ചർച്ചാ തൊഴിലാളികൾ പിന്മാറിയതെന്നും അദ്ദേഹം പരിഹസിച്ചു.
സർക്കാരിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കി മനുഷ്യത്വരഹിതമായ രൂപത്തില്‍ പെരുമാറുകയാണുണ്ടായത്. നാട് കണ്ട ഏറ്റവും വലിയ കോമാളിയാണ് കേരളത്തിലെ ഡി.ജി.പി. അദ്ദേഹത്തിന്‍റെ നിർദ്ദേശമനുസരിച്ചാണ് അതിക്രമങ്ങളുണ്ടായത്. കാക്കി കുപ്പായവും കായിക ബലവും ഉണ്ടായാല്‍ മാത്രം പോരാ മനുഷ്യത്വമുണ്ടാകണമെന്നും അദ്ദേഹം പൊലീസിനെ ഓർമ്മിപ്പിച്ചു. ക്രൂരനും മനുഷ്യത്വവുമില്ലാത്ത ആളായി കേരളത്തിന്‍റെ മുഖ്യമന്ത്രി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർബൺ പതിപ്പാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.
https://www.facebook.com/JaihindNewsChannel/videos/3362636580468839