മുല്ലപ്പെരിയാര്‍ വിവാദ മരം മുറിയില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ വാദവും പൊളിയുന്നു.മരം മുറിക്ക് അനുമതി നല്‍കുന്നതിനായി നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്ന റോഷി അഗസ്റ്റിന്‍റെ വാദം കള്ളമെന്ന് തെളിഞ്ഞു. യോഗം ചോര്‍ന്നതിന് തെളിവായി സര്‍ക്കാര്‍ രേഖ തന്നെ പുറത്ത് വന്നു. അതേ സമയം മരം മുറിയെ ചൊല്ലി വനം- ജല വിഭവ മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും രൂക്ഷമായി.
മരം മുറി വിവാദവുമായി ബന്ധപ്പട്ട നടത്തിയ ആദ്യ പ്രതികരണത്തിലാണ് മരം മുറിക്ക് അനുമതി നല്‍കുന്നതിനായി നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. അനൗദ്യാഗികമായിമായി പോലും ഇത്തരം ഒരു യോഗം ചേര്‍ന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച രേഖയോ മിനിട്‌സോ ഇല്ലെന്നും റോഷി അഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ റോഷി അഗസ്റ്റില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു.നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന് എന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖയാണ് പുറത്തായത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ ബെന്നിച്ചന്‍ തോമസ് നല്‍കിയ കത്തിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്. നവംബര്‍ അഞ്ചിനാണ് മരംമുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയത്. ഇതിന് മുന്നോടിയായി നവംബര്‍ ഒന്നിന് ജലവിഭവ സെക്രട്ടറിയുടെ ചേംബറിലെ യോഗത്തിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് വിവാദ ഉത്തരവിറക്കിയതെന്ന് ഇതോടെ വ്യക്തമായി.
അതേ സമയം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും വനം മന്ത്രി എകെ ശശീന്ദ്രനും തമ്മിലുളള ഭിന്നത കൂടുതല്‍ രൂക്ഷമായി.വിവാദ മരം മുറി ഉത്തരവിന്‍റെ പേരില്‍ പരസ്പരം പഴി ചാരുകയാണ് ഇരുവരും. എല്ലാ ഉത്തരവാദിത്തവും വനം വകുപ്പിന്‍റെ തലയില്‍ വെച്ച് ജലസേചന വകുപ്പ് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് റോഷി അഗസ്റ്റില്‍ കൈക്കൊണ്ടിരിക്കുന്നത്.പുതിയ വിവരങ്ങള്‍ കൂടി പുറത്ത് വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.ഒപ്പം വിവാദ മരം മുറി ഉത്തരവിന്‍റെ പേരിലുളള ദുരൂഹതകളും വര്‍ധിക്കുന്നു.