മുല്ലപ്പെരിയാർ ജനസുരക്ഷയെ ബാധിക്കുന്ന വിഷയം; ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി; കേരളത്തിന് വിമർശനം

Jaihind Webdesk
Monday, October 25, 2021

ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മേൽനോട്ട സിമിതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. കാര്യക്ഷമമായ ചര്‍ച്ചകളുടെ അപര്യാപ്തതയാണ് കോടതിക്ക് ഇടപെടേണ്ട സാഹചര്യമുണ്ടാക്കിയതെന്ന് നിരീക്ഷിച്ച കോടതി കേരളത്തിന്‍റെ നിലപാടിനെ വിമർശിക്കുകയും ചെയ്തു. കേസ് മറ്റന്നാളത്തേക്ക് മാറ്റി.

ചർച്ചകൾക്കായി കേരളം തയാറകണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. അതേസമയം കേരളവുമായും മേൽനോട്ട സമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രം  കോടതിയെ അറിയിച്ചു.

അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്ന് കോടതി ആരാഞ്ഞു. മുല്ലപ്പെരിയാർ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. അതേസമയം ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്ന് കോടതി പറഞ്ഞു. 142 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി.