ലക്ഷദ്വീപ് അഡ‍്മിനിസ്ട്രേറ്ററുടെത് സാംസ്കാരിക അധിനിവേശം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Thursday, May 27, 2021

ലക്ഷദ്വീപ് അഡ‍്മിനിസ്ട്രേറ്ററുടെ നടപടി സാംസ്കാരിക അധിനിവേശമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 57-ാം ചരമദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് പുഷ്പപാര്‍ച്ച നടത്തിയ ശേഷം കെപിസിസി ന്യൂനപക്ഷ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ലക്ഷദ്വീപിലെ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സൂചനാ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഫാസിസ്റ്റ് പ്രധാനമന്ത്രിയായ മോദിയുടെ വിശ്വസ്തനായ അഡ്മിനിസ്ട്രേറ്റര്‍ കിരാത നിയമങ്ങള്‍ പാസ്സാക്കി ദ്വീപ്നിവാസികളെ കാരാഗൃഹത്തിലടക്കുകയാണ്.എഐസിസി സംഘത്തിന് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ച നടപടി തികഞ്ഞ ഫാസിസമാണ്.എംപിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയത് എന്തിനാണെന്ന് അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിക്കണം.

സമാധാനപ്രിയരാണ് ലക്ഷദ്വീപിലെ ജനങ്ങള്‍.രാജ്യത്ത് ഏറ്റവും കുറവ് കുറ്റകൃത്യങ്ങളുള്ള സ്ഥലമാണ് ലക്ഷദ്വീപ്.അവിടെയാണ് ഗുണ്ടാആക്ട് നടപ്പാക്കിയത്.ബീഫ് നിരോധനവും അംഗൻവാടി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കുന്നതുമെല്ലാം ദ്വീപ് നിവാസികളുടെ താൽപര്യങ്ങൾക്കും സംസ്കാരത്തിനും എതിരാണ്.ലക്ഷദ്വീപില്‍ സമാധാനം ഉറപ്പാക്കേണ്ടത് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് അനിവാര്യമാണ്.അഡ്മിനിസ്ട്രേറ്റര്‍ ഫാസിസ്റ്റ് കിരാത നയങ്ങള്‍ നടപ്പാക്കി ലക്ഷദ്വീപിന്‍റെ പെെതൃകം തകര്‍ക്കരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെ മുരളീധരന്‍ എംപി,കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍,മണക്കാട് സുരേഷ്,രതികുമാര്‍,കെപിസിസി ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ്,ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, മുന്‍മന്ത്രി പന്തളം സുധാകരന്‍,കെ മോഹന്‍കുമാര്‍,കെപിസിസി സെക്രട്ടറിമാരായ ജോണ്‍ വിനേഷ്യസ്,ശശികുമാര്‍,ആര്‍വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.