മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ആര് ?  രാഹുല്‍ ഗാന്ധി യോഗം  ബഹിഷ്‌ക്കരിച്ചേക്കും

Jaihind News Bureau
Monday, February 17, 2025

നിലവിലെ മുഖ്യ തെരഞ്ഞടുപ്പു കമ്മിഷണര്‍ രാജീവ് കുമാര്‍ വിരമിക്കാനിരിക്കെ പുതിയ കമ്മീഷണറെ (സിഇസി) തീരുമാനിക്കാനുള്ള തെരഞ്ഞടുപ്പു കമ്മിറ്റി ഇന്ന് ന്യൂഡല്‍ഹിയില്‍ യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് അംഗങ്ങള്‍. നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ ഫെബ്രുവരി 18നാണ് വിരമിക്കുക. പുതിയ ആളെ കണ്ടെത്താന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കമ്മിറ്റി ചേരുക. പുതിയ കമ്മീഷണറെ (സിഇസി) നിയമിക്കുന്നത് സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം നടപ്പാക്കുന്ന ആദ്യ നിയമനമാണിത്.

സെര്‍ച്ച് കമ്മിറ്റി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് ഒരു പേര് ശുപാര്‍ശ ചെയ്യുക. തുടര്‍ന്ന് രാഷ്ട്രപതി നിയമനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ കൂടാതെ പുതിയ കമ്മിഷണര്‍മാരയേും ഇന്നു നിയമിച്ചേക്കും. അങ്ങനെയെങ്കില്‍ സമ്പൂര്‍ണ്ണമായ ഒരു അഴിച്ചു പണിയാവും നടത്തുക. തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെ നിയമത്തിലെ ഭേദഗതിയെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. ഈ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസ് സുപ്രീം കോടതി ഫെബ്രുവരി 19 നാണ് പരിഗണിക്കുക. അതിനാല്‍ ഈ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുമോ എന്നത് ഉറപ്പില്ല.

നിലവിലെ നിയമമനുസരിച്ച്, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സെക്രട്ടറി പദവിക്ക് തുല്യമായ പദവി വഹിക്കുന്നവരോ വഹിച്ചവരോ ആയ വ്യക്തികളില്‍ നിന്നാണ് സിഇസിയെയും മറ്റ് ഇസികളെയും നിയമിക്കുക. തിരഞ്ഞെടുപ്പ് നടത്തിപ്പിലും നടത്തിപ്പിലും അറിവും പരിചയം സല്‍പ്പേരുമുള്ള വ്യക്തികളായിരിക്കും ഇവര്‍ . പുതിയ സി ഇസി സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കുന്നത് ഗ്യാനേഷ് കുമാറിനാണ്. 2029 ജനുവരി 26 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. സുഖ്ബീര്‍ സിംഗ് സന്ധുവാണ് ഈ സ്ഥാനത്തേയ്ക്കു സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍,.

2023 ലെ നിയമം പാസാക്കുന്നതുവരെ, സിഇസിയെയും മറ്റ് ഇസികളെയും നിയമിക്കുന്നതിന് ഇന്ത്യയ്ക്ക് ഒരു സംവിധാനമോ എഴുതപ്പെട്ട നടപടിക്രമമോ ഉണ്ടായിരുന്നില്ല. ആര്‍ട്ടിക്കിള്‍ 324 പാര്‍ലമെന്റിന്റെ നിയമത്തെ അടിസ്ഥാനമാക്കി രാഷ്ട്രപതിയുടെ വിവേചനാധികാരത്തിലാണ് ആ നിയമനങ്ങള്‍ നടന്നത് . അതിനാല്‍, എക്സിക്യൂട്ടീവ് ബോഡിയുടെ, അതായത് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരം രാഷ്ട്രപതി ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു പതിവ്. എന്നാല്‍ ആ രീയിയി്ല്‍ പരാതി ഉര്‍ന്നതിനെതുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടു. 2023 മാര്‍ച്ചില്‍, ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സിഇസിയുടെയും ഇസിമാരുടെയും നിയമനങ്ങള്‍ പരിശോധിക്കുമ്പോള്‍, അവ സ്വതന്ത്രമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.