MSC ELSA| മാലിന്യം കേരളതീരദേശവാസികള്‍ക്ക്… ചരക്കു കപ്പല്‍ മുങ്ങിയതില്‍ സംസ്ഥാനസര്‍ക്കാര്‍ ഷിപ്പിംഗ് കമ്പനിക്കൊപ്പം; ക്രിമിനല്‍ കേസില്ല, നഷ്ടപരിഹാരത്തിനായി ശ്രമിക്കും

Jaihind News Bureau
Monday, June 9, 2025

തിരുവനന്തപുരം: വിശാലമനസ്‌ക്കനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു എന്ന സിനിമാ ഡയലോഗു പോലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കൊച്ചി തീരത്തിനടുത്ത് ചരക്കു കപ്പല്‍ മുങ്ങി കേരളതീരത്തെ മലിനപ്പെടുത്തിയ സംഭവത്തില്‍ കേസൊന്നും വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിശാല മനസ്‌ക്കരായ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കപ്പല്‍ കമ്പനിയോടു ക്ഷമിച്ചു, പകരം ഇന്‍ഷൂറന്‍സിന്റെ പേരില്‍ എന്തെങ്കിലും നക്കാപ്പിച്ച കിട്ടിയാലായി എന്ന സാഹചര്യത്തില്‍ എത്തിച്ചു.

എംഎസ്‌സി എല്‍സ 3 കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേസിന് പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമെന്നാണ് അറിയുന്നത്.

മെയ് 29-നാണ് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും തമ്മില്‍ ചര്‍ച്ച നടത്തിയത്. എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ കമ്പനിയെ ക്രിമിനല്‍ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയാണ്, വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകള്‍ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ് എന്നൊക്കെയാണ് കേസെടുക്കാതിരിക്കാനുള്ള ന്യായീകരണം. കമ്പനിയുമായി നിയമപ്രശ്‌നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ല എന്നതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം. മെയ് 25-നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. 29-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും തിരുവനന്തപുരത്തുവെച്ച് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.