MSC ELSA 3| എംഎസ്‌സി എല്‍സ 3 അപകടം: എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ അനിശ്ചിതത്വത്തില്‍; സാല്‍വേജ് കമ്പനി പിന്മാറി

Jaihind News Bureau
Wednesday, June 25, 2025

കൊച്ചി തീരത്ത് അപകടത്തില്‍പെട്ട എംഎസ്‌സി എല്‍സ 3 എന്ന ചരക്കു കപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ അനിശ്ചിതത്വത്തില്‍. ഇതിനായി എംഎസ്‌സി കമ്പനി നിയോഗിച്ച സാല്‍വേജ് കമ്പനി ദൗത്യത്തില്‍ നിന്ന് പിന്മാറി. അതേസമയം ഇതുവരെയും കപ്പലിലെ എണ്ണ നീക്കം ചെയ്യാത്തതില്‍ സാല്‍വേജ് കമ്പനിക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അന്ത്യശാസനം നല്‍കി. എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങിയില്ലെങ്കില്‍ കനത്ത നടപടികളിലേക്ക് കടക്കുമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കപ്പലില്‍ നിന്നും എണ്ണ നീക്കം ചെയ്യാന്‍ എംഎസ്‌സി നിയോഗിച്ച റ്റി&റ്റി സാല്‍വേജ് കമ്പനിയാണ് ദൗത്യത്തില്‍ നിന്ന് പിന്മാറിയത്. ദൗത്യത്തിന് വേണ്ട സാങ്കേതിക പരിജ്ഞാനം തങ്ങള്‍ക്കില്ലെന്ന് സാല്‍വേജ് കമ്പനി അറിയിച്ചു.

പ്രവര്‍ത്തികള്‍ക്കായെത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പല്‍ തിരിച്ചു പോകുകയും ചെയ്തു. ഇതോടെ ജൂലൈ മൂന്നാം തീയതിക്കുള്ളില്‍ തീര്‍ക്കേണ്ട എണ്ണ നീക്കല്‍ ദൗത്യം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. റ്റി&റ്റി സാല്‍വേജ് കമ്പനിക്ക് പകരം സിംഗപ്പൂര്‍ ഡച്ച് കമ്പനിയെ എണ്ണ നീക്കല്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ എംഎസ്സി അറിയിച്ചിരിക്കുന്നത്. അതേസമയം കപ്പല്‍ മുങ്ങിയ സ്ഥലത്ത് നേര്‍ത്ത എണ്ണപ്പാളികള്‍ കണ്ടു തുടങ്ങിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ ഇത് ഇന്ധന ടാങ്കിലെ എണ്ണ ചോരുന്നതല്ലെന്നാണ് കപ്പല്‍ കമ്പനിയുടെ വാദം.

വിഴിഞ്ഞം തുറമുഖത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പലല്‍ കൊച്ചിയുടെ തെക്ക് – പടിഞ്ഞാറ് ഭാഗത്ത്, 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരിയുകയായിരുന്നു. കടലില്‍ ഉണ്ടായിരുന്ന നാവിക സേനയുടെ ഒരു കപ്പലും രണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 21 ജീവനക്കാരെ കോസ്റ്റും ഗാര്‍ഡും മൂന്നു ജീവനക്കാരെ നാവികസേനയുമാണ് രക്ഷപ്പെടുത്തിയത്. നാവികസേനയുടെ ഐഎന്‍എസ് സുജാത, ഐഎന്‍എസ് സത്പുര, കോസ്റ്റ് ഗാര്‍ഡിന്റ അര്‍ണിവേഷ് എന്നീ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്.