കൂരിയാട് ദേശീയപാതാ കെ.സി.വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു; നാളെ ഗൗരവതരമായി ചര്‍ച്ച ചെയ്യും

Jaihind News Bureau
Wednesday, May 28, 2025

ദേശീയ പാത തകര്‍ന്ന മലപ്പുറം കൂരിയാട് ഇന്ന് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.. പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗം നാളെ നടക്കാനിരിക്കെയാണ് കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ദേശീയപാതയുടെ ഇന്നത്തെ അവസ്ഥ നാളെ യോഗത്തില്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി-പിണറായി അഴിമതി കൂട്ടുകെട്ടിന്റെ തിളങ്ങുന്ന ചിഹ്നമായി NH66 മാറിയെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.സി .വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്:

കൂരിയാട് ദേശീയപാത തകര്‍ന്നത് ഒറ്റപ്പെട്ട സംഭവമല്ല. കാസര്‍കോഡും ആലപ്പുഴയിലും കണ്ണൂരും ദേശീയപാത തകര്‍ന്നതായി കാണുന്നുണ്ട്. ആലപ്പുഴയില്‍ സര്‍വ്വീസ് റോഡ് രണ്ടായി വിണ്ടുകീറി. കേരളത്തിന്റെ സാഹചര്യമനുസരിച്ചുള്ള ഡിസൈന്‍ അല്ലായിരുന്നു ദേശീയപാതയുടേത് എന്നാണ് വ്യക്തമാകുന്നത്. പലതവണ ഉത്തരവാദിത്തപ്പെട്ടവരോട് ഇക്കാര്യം അറിയിച്ചതാണ്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സില്‍ തന്നെ ഡ്രെയിനേജ് സിസ്റ്റമില്ലാത്തതും ഡിസൈനിലെ പോരായ്മയും പറഞ്ഞിരുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് കേരളത്തിലൊട്ടാകെ പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
നാളെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ഒരു യോഗം വിളിച്ചിട്ടുണ്ട്. ദേശീയപാതാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ആ യോഗത്തിന് മുന്നോടിയായി സാഹചര്യം നേരിട്ട് വിലയിരുത്താനാണ് എത്തിയത്. എന്താണ് സംഭവിച്ചതെന്ന് വിശദമായി രേഖാമൂലം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാതയുടെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഡിപിആര്‍ തയ്യാറാക്കിയതിന്റെ വിവരങ്ങള്‍, സംസ്ഥാന സര്‍ക്കാരിനെ എത്ര മാത്രം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 6000 കോടിയുടെ ഭൂമി ഏറ്റെടുത്ത് ഒരു വികസനപ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുമ്പോള്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ ദേശീയപാതാ അധികൃതരെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അവര്‍ എത്രത്തോളം ആ ഉത്തരവാദിത്തം നിര്‍വ്വഹിച്ചെന്നും പരിശോധിച്ചിട്ടുണ്ട്. പിഎസിയുടെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ച ശേഷം പാര്‍ലമെന്റിന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യും. കര്‍ണ്ണാടകത്തിലോ ഉത്തര്‍പ്രദേശിലോ ചെയ്യുന്നത് പോലുള്ള റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാനാകില്ല. വര്‍ഷത്തില്‍ 7 മാസത്തോളം മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ആ സാഹചര്യം കൂടി കണക്കിലെടുത്ത് കൊണ്ടുള്ള ഡിസൈന്‍ തയ്യാറാക്കണമായിരുന്നു. അക്കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഈ വിഷയം ഗൗരവമായി പരിശോധിക്കും.
ദേശീയപാത തകര്‍ന്നതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാതയുടെ ഉത്തരവാദിത്തം കയ്യൊഴിഞ്ഞത്. നിലവില്‍ ഈ വിഷയത്തില്‍ രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ല. പെട്ടന്ന് നിര്‍മ്മാണം തീര്‍ക്കാനുള്ള ധൃതിയില്‍ സംഭവിച്ചതായാണ് പ്രാഥമികമായി മനസ്സിലാകുന്നത്. വിശദമായി പഠിച്ച ശേഷംമാത്രമേ കൂടുതല്‍ പ്രതികരിക്കാനാകൂ. ഡിപിആര്‍ തിരുത്തി എന്നതുള്‍പ്പെടെ നിരവധി ആക്ഷേപങ്ങള്‍ ദേശീയപാതാ നിര്‍മ്മാണത്തിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. ഉപകരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പറയപ്പെടുന്നുണ്ട്. വിഷയം കൃത്യമായി പഠിച്ച് ആവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കാനായാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഇടപെടാന്‍ ആഗ്രഹിക്കുന്നത്. ഗൗരവതരമായ ഇടപെടല്‍ പിഎസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും.