തൊഴിൽരഹിതരുടെ കണ്ണീരിന് പുല്ലുവില കല്‍പ്പിച്ച് സർക്കാർ ; കേരള ബാങ്കിൽ സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെ 1850 പേരെ സ്ഥിരപ്പെടുത്താന്‍ നീക്കം

Jaihind News Bureau
Wednesday, February 10, 2021

 

തിരുവനന്തപുരം : തൊഴിൽ രഹിതരുടെ കണ്ണീരിന് പുല്ലുവില കല്‍പ്പിച്ച് സർക്കാർ. സിപിഎമ്മുകാരുടെ ഭാര്യമാരും ബന്ധുക്കളും ഉൾപ്പടെ 1850 താൽക്കാലിക ജീവനക്കാർ കേരള ബാങ്കിൽ സ്ഥിരം നിയമനത്തിലേക്ക്. പി.എസ്.സിയെ നോക്കുകുത്തിയാക്കി വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്തുമ്പോൾ  യുവജനങ്ങളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തുകയാണ് പിണറായി സർക്കാർ.  യുവജന രോഷത്തിൽ പിണറായി സർക്കാർ എരിഞ്ഞടങ്ങുമ്പോൾ മൗനം പാലിക്കുകയാണ്‌ ഭരണപക്ഷ  യുവജന സംഘടനകൾ. ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാർക്കടക്കം പിൻവാതിലിലൂടെ ജോലി ലഭിക്കുമ്പോൾ അന്തം വിട്ടിരിക്കുകയാണ് അണികളും.

അതേസമയം സഹകരണ ബാങ്കുകളുടെ ബ്രാഞ്ചുകളിലും ഓഫീസുകളിലും താത്കാലികക്കാരായി വർഷങ്ങളായി ജോലിചെയ്യുന്നവരുടെ തസ്തികതിരിച്ചുള്ള പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഭരണസമിതി യോഗത്തിൽ പട്ടിക അവതരിപ്പിച്ചു. നിയമനാംഗീകാരത്തിനായി ഇത് സഹകരണവകുപ്പിന് കൈമാറും. സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തസ്തികനിർണയം പൂർത്തിയാക്കി ഇവർക്ക് സ്ഥിരനിയമനം നൽകാനാണ് നീക്കം.

മുമ്പ് സഹകരണ ബാങ്ക് ആയിരുന്നപ്പോൾ പി.എസ്.സി. വഴി നിയമനം നടത്തിയ തസ്തികകളാണ് സ്ഥിരപ്പെടുത്തലിന്റെ കൂട്ടത്തിലുള്ളത്. കേരളാ ബാങ്കിന്റെ പേര് പറഞ്ഞ് പി എസ് സി നിയമനങ്ങൾക്ക് അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയ ഇടത് സർക്കാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സ്വന്തക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നത്. സ്ഥിരപ്പെടുത്തൽ സംബന്ധിച്ച തീരുമാനത്തിന് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതി നേരത്തെ അംഗീകാരം നൽകിയിരുന്നു. 1850 പേരുടെ പട്ടികയും ഇതിൽ ഉൾപ്പടുന്ന പത്ത് വർഷം പൂർത്തിയാക്കിയ 852 പേരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കിയിരുന്നു. ഈ പട്ടിക ഉൾപ്പെട്ട ഫയൽ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്.

മന്ത്രിസഭായോഗം ഇന്ന് ; 2,336 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ പരിഗണനയ്ക്ക്

സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പി.എസ്.സി റാങ്ക് പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തുടരുമ്പോള്‍ നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്. ഇതിനിടെ വിവിധ വകുപ്പുകളിലായി 2,336 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള പട്ടിക മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി.

ഇവയില്‍ പലതും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്‌ക്കെത്തും. സ്ഥിരപ്പെടുത്തല്‍ നടപടിയുടെ ഭാഗമായി വരുംദിവസങ്ങളില്‍ പ്രത്യേക മന്ത്രിസഭാ യോഗങ്ങള്‍ ചേരാനും ആലോചനയുണ്ട്. പല ഫയലുകളിലും നിയമ, ധനവകുപ്പുകള്‍ എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഫയല്‍ മന്ത്രിസഭയില്‍ വയ്ക്കാനാണു മുഖ്യമന്ത്രിയുടെ കുറിപ്പ്.

വരും ദിവസങ്ങളിൽ സ്ഥിരപ്പെടുത്തുന്നതിനായി വിവിധ സ്ഥാപനങ്ങളിൽ പുതിയ തസ്തിക സൃഷ്ടിക്കാനും ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ എത്തിയിട്ടുണ്ട്. ആർക്കിയോളജി വകുപ്പ്, ആർക്കൈവ്‌സ് വകുപ്പ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലായി 150 തസ്തിക സൃഷ്ടിക്കാനുള്ള ശുപാർശയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇവ കൂടാതെ റിമോട്ട് സെൻസിങ് ഏജൻസിയായ കെഎസ്ആർഇസിയിലെ 13 തസ്തികകളിലും ഇന്നത്തെ മന്ത്രിസഭാ യോഗം സ്ഥിരനിയമനം നടത്തും. 8 തസ്തികകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ 5 തസ്തികകൾ പുതുതായി സൃഷ്ടിച്ചാണു പിൻവാതിൽ നിയമനം. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ധനമന്ത്രി തോമസ് ഐസക് ഇന്നലെ ന്യായീകരിച്ചെങ്കിലും ഈ നിയമന ശുപാർശയെ എതിർത്ത് ധന, നിയമ വകുപ്പുകൾ ഫയലിൽ എഴുതിയിട്ടുണ്ട്.