‘കണക്കില്ലാത്ത’ കൊവിഡ് മരണങ്ങള്‍ ; പുനഃപരിശോധനയില്‍ കണ്ടെത്തിയത് ഏഴായിരത്തിലേറെ

Jaihind Webdesk
Saturday, September 25, 2021

തിരുവനന്തപുരം : കൊവിഡ് മരണങ്ങള്‍ സർക്കാർ മറച്ചുവെക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിവെക്കുന്ന കണക്കുകള്‍ പുറത്ത്. പുനഃപരിശോധനകൾക്കുശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം മരണങ്ങൾ. 2020 മാർച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനഃപരിശോധിച്ചത്. കണക്കുകള്‍ ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കൊവിഡ് മരണം കണക്കാക്കുന്ന സംസ്ഥാനതല സമിതി കണക്കുകള്‍ അംഗീകരിച്ചു. കൊവിഡ് നെഗറ്റീവ് ആയി ഒരുമാസത്തിനകമുള്ള മരണങ്ങളും ആത്മഹത്യകളും കൂട്ടിച്ചേർക്കുമ്പോൾ ഈ കണക്ക് ഇരട്ടിയായേക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാരിന്‍റെ കണക്കുകളും ഇൻഫർമേഷൻ കേരള മിഷൻ സമാഹരിച്ച കണക്കുകളും തമ്മിൽ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായി നേരത്തേ തന്നെ വിവരം പുറത്തുവന്നിരുന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കില്‍ പതിനാറായിരത്തിലധികം മരണം രേഖപ്പെടുത്തിയ സമയത്ത് ഇൻഫർമേഷൻ മിഷൻ കണക്കുകളിൽ അത് 23,486 ആയിരുന്നു.

പരാതി ഉയർന്നതിന് ശേഷം ജൂൺ 16 മുതൽ അതത് ജില്ലയുടെ കൊവിഡ് മരണക്കണക്ക് ജില്ലകൾ നേരിട്ട് ഓൺലൈനായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഐസിഎംആറും ഡബ്ല്യുഎച്ച്ഒയും പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറയുന്നു. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തില്‍ മരണകാരണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ പേർ എത്തുന്നുണ്ട്.