കൂടുതല്‍ കപ്പലുകള്‍ കൊല്ലം, ആലപ്പുഴ തീരത്തേക്ക്; പ്രദേശങ്ങളില്‍ കനത്ത ജാഗ്രത

Jaihind News Bureau
Monday, May 26, 2025

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ തീരത്തടിയുകയാണ്. പൊട്ടിയ നിലയില്‍ ആലപ്പുഴയില്‍ കണ്ടെയ്‌നര്‍ അടിഞ്ഞ മേഖലയില്‍ വള്ളത്തിന്റെ നിറം കറുപ്പായത് കടുത്ത ആശങ്കയുര്‍ത്തി. അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് നിറച്ചിരുന്ന 13 കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുള്ള സാഹചര്യത്തില്‍ കടുത്ത ജാഗ്രത തുടരുകയാണ്. എണ്ണപ്പാട നീക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്.

വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രാമധ്യേ മറിഞ്ഞ MSC ELSA 3 ല്‍ നിന്നു കടലില്‍ വീണ കണ്ടയിനറുകള്‍ ഇന്നലെ രാത്രി മുതലാണ് കൊല്ലം ആലപ്പുഴ തീരത്ത് അടിഞ്ഞു തുടങ്ങിയത്. കപ്പലില്‍ ഉണ്ടായിരുന്ന 643 കണ്ടയിനറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 കണ്ടയിനറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള അപകടകരമായ രാസവസ്തുക്കളാണ് ഉണ്ടായിരുന്നത്. ജലവുമായി ചേര്‍ന്നാല്‍ സ്‌ഫോടന സാധ്യതയുള്ള 250 ടണ്ണിലേറെ കാല്‍സ്യം കാര്‍ബൈഡ് ആണ് കണ്ടൈനറുകളില്‍ ഉണ്ടായിരുന്നത്. കണ്ടയിനറുകളില്‍ 73 എണ്ണം പാഴ്‌സലുകള്‍ ഇല്ലാതെ ശൂന്യമായിരുന്നു, ചെറിയഴിക്കല്‍ ചവറ പരിമണം, ശക്തികുളങ്ങര മദാമ്മത്തോപ്, ആല്‍ത്തറമൂട്
തീര മേഖലകളില്‍ ഒഴുകിയെത്തിയ ഭൂരിഭാഗം കണ്ടെയ്‌നറുകളും പാഴ്‌സലുകള്‍ ഇല്ലാതെ ശൂന്യമായിരുന്നു.നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സും പോലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കണ്ടയിനറുകള്‍ കെട്ടിവലിച്ചും ക്രെയിനും ജെസിബിയും ഉപയോഗിച്ചും കരയ്ക്കു എത്തിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇതിനിടയില്‍ തകര്‍ന്ന നിലയില്‍ ആലപ്പുഴയില്‍ കണ്ടെയ്‌നര്‍ അടിഞ്ഞ മേഖലയില്‍ വെള്ളത്തിന്റെ നിറം കറുപ്പായത് കടുത്ത ആശങ്കയുര്‍ത്തി. ആലപ്പുഴ മേഖലയില്‍ കണ്ടെത്തിയ ഓറഞ്ച് നിറത്തിലുള്ള ബണ്ടിലുകള്‍ ബള്‍ഗേറിയന്‍ ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ ആണെന്നാണ് നിഗമനം. കൂടംകുളത്ത് നിന്നുള്ള വിദഗ്ധ സംഘവും എന്‍ഡിആര്‍എഫ് വിദഗ്ധ സംഘവും സ്ഥലത്തെത്തി കണ്ടെയ്‌നറുകള്‍ പരിശോധിക്കുകയാണ്. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം ഉള്ള സംഘങ്ങളാണ് മേഖലയില്‍ പരിശോധനകള്‍ നടത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരും ശക്തികുളങ്ങരയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് കണ്ടുകെട്ടുമെന്ന് കസ്റ്റംസ് സൂപ്രണ്ട് വിശാഖ് അറിയിച്ചു. കപ്പല്‍ മറിഞ്ഞ് രൂപപ്പെട്ട എണ്ണപ്പാട നീക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്.
കോസ്റ്റുഗാര്‍ഡിന്റെ രണ്ട് കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്.