ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാന്‍ തുരങ്കപാത ഒരുക്കുന്നതിന്റെ മറവില്‍ പടിയിറക്കപ്പെടുന്നത് ഇന്ദിരാഗാന്ധി സ്മാരകം. പുതിയ പാർലമെന്റ് മന്ദിരവും മോദിക്ക് സഞ്ചരിക്കാനുള്ള സുരക്ഷാ തുരങ്കവും ഉള്‍പ്പെടെയുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ദിരാഗാന്ധി സ്മാരകം വിസ്മൃതിയിലാകുമെന്ന് വിലയിരുത്തപ്പെടുന്നു. 20,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന സെൻട്രൽ വിസ്റ്റ പദ്ധതിയിലാണ് പുതിയ നിർമാണ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇതിനായി ബജറ്റില്‍ തുകയൊന്നും വകയിരുത്തിയിട്ടില്ല. സപ്ലിമെന്ററി ബജറ്റിൽ തുക വകയിരുത്തി നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നീക്കം.
സി.ഇ.പി.റ്റി യൂണിവേഴ്സിറ്റിയില്‍വെച്ചു നടന്ന സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിന്റെ അവതരണത്തിലാണ് ഈ ആശയത്തെക്കുറിച്ച് പദ്ധതി തലവന്‍ വിവരിച്ചത്. ഗുജറാത്തുകാരനായ ആർക്കിടെക്ട് ബിമൽ പട്ടേലിന്റെ എച്ച്.സി.എൽ ഡിസൈൻസ് എന്ന കമ്പനിക്കാണ് നിർമാണ കരാർ. റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്ററിനുള്ളിലാണ് പുതിയ ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും അടക്കം പവർ കോറിഡോർ നിർമിക്കുക. ഉപരാഷ്ട്രപതിയുടെ പുതിയ ഔദ്യോഗിക വസതിയും ഇതോടൊപ്പം പണിയും.
കൃഷി, വ്യവസായം, വാണിജ്യം, നിയമം, ആരോഗ്യം അടക്കം നിരവധി കേന്ദ്രസർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ശാസ്ത്രി ഭവൻ, കൃഷി ഭവൻ, നിർമാണ് ഭവൻ, ഉദ്യോഗ് ഭവൻ, വായു ഭവൻ എന്നിവ ഇടിച്ചുനിരത്തിയാകും പുതിയ സമുച്ചയം സൃഷ്ടിക്കുക. ഈ കെട്ടിടങ്ങളിലുള്ള ഓഫീസുകളെല്ലാം മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സ്മരണയ്ക്കായുള്ള ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സ് (ഐ.ജി.എൻ.സി.എ) മന്ദിരത്തിലേക്കാണ് മാറ്റുക. കഴിഞ്ഞ വർഷം അടച്ചുപൂട്ടിയ സർക്കാരിന്റെ ജൻപഥ് ഹോട്ടലിലേക്കാണ് ഐ.ജി.എൻ.സി.എ തുടക്കത്തിൽ പറിച്ചുനടുക. പിന്നീട് ഇന്ത്യാ ഗേറ്റിനടുത്തുള്ള ജാംനഗർ ഹൗസ് നവീകരിച്ച് ഐ.ജി.എൻ.സി.എ മാറ്റും.
2024ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന സെൻട്രൽ വിസ്റ്റ പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രിയുടെ നോർത്ത് ബ്ലോക്കിലെ ഓഫീസും ലോക് കല്യാണ്‍ മാർഗിലെ (പഴയ റേസ് കോഴ്സ് റോഡ്) ഏഴാം നമ്പർ ഔദ്യോഗിക വസതിയും പുതിയ സമുച്ചയത്തിലേക്ക് മാറും. ഓഫീസിനെയും വീടിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് സ്വന്തമായി ഒരു തുരങ്കവും ഉണ്ടാകും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഈ ടണലിലൂടെ പുറംലോകം അറിയാതെയാകും സഞ്ചരിക്കുക. 1931 ൽ ബ്രിട്ടീഷ് ആർക്കിടെക്ട് ഹെർബർട്ട് ബേക്കർ ഡിസൈൻ ചെയ്ത ചരിത്രം ഉറങ്ങുന്ന നിലവിലെ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രി, വിദേശകാര്യം, പ്രതിരോധം, ആഭ്യന്തരം, ധനം മന്ത്രാലയ ഓഫീസുകൾ പ്രവർത്തിക്കുന്ന സൗത്ത്, നോർത്ത് ബ്ലോക്കുകളും പൈതൃക മന്ദിരങ്ങളായി സംരക്ഷിക്കും. ഇവ പിന്നീട് ചരിത്ര മ്യൂസിയങ്ങളാക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കിനെ ‘1857 വരെയുള്ള ഇന്ത്യ’ മ്യൂസിയം ആയും നോർത്ത് ബ്ലോക്കിനെ ‘1857ന് ശേഷമുള്ള ഇന്ത്യ’ മ്യൂസിയം ആയും മാറ്റും. രാഷ്ട്രപതി ഭവൻ ഇപ്പോഴത്തേതുപോലെ മാറ്റമില്ലാതെ തുടരും.
ത്രികോണാകൃതിയിലുള്ള പുതിയ പാർലമെന്റ് മന്ദിരം 1947ൽ നിർമിച്ച വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ മന്ദിരത്തിന്റെ കാർ പാർക്കിംഗ് മേഖലയിലാകും പണിയുക. രാജ്യസഭാ ഹാളും എം.പിമാരുടെ പൊതുവായ ലോഞ്ചും സെൻട്രൽ ഹാളിന് പകരം 1,350 പേരെ ഉൾക്കൊള്ളുന്ന ലോക്സഭാ ഹാളിലാകും ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം നടക്കുക. നിലവിലെ ലോക്സഭാഹാളിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള പുതിയ ഹാളിൽ ഓരോ എം.പിക്കും ഇപ്പോഴുള്ളതിന്റെ ഇരട്ടി സ്ഥലം ലഭിക്കും.