MODI-TRUMP MEETING| വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ചയ്ക്ക്; ഉഭയകക്ഷി കരാര്‍ യാഥാര്‍ത്ഥ്യമാകുമോ?

Jaihind News Bureau
Wednesday, August 13, 2025

PM Narendra Modi-Donald Trump

ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി മോദി സെപ്റ്റംബറില്‍ യുഎസ് സന്ദര്‍ശിക്കുമെന്നാണ് വിവരം. ഈ സന്ദര്‍ശന വേളയില്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ട്രംപിന്റെ രണ്ടാം ഭരണത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. അടുത്തിടെയായി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് വലിയ രീതിയിലുള്ള തീരുവകള്‍ ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ഈ തീരുവ വര്‍ധനവിന് ഒരു പ്രധാന കാരണമായി യുഎസ് ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50% വരെ തീരുവ ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ കയറ്റുമതി മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഇടത്തരം വ്യവസായങ്ങളെ ഇത് സാരമായി ബാധിച്ചു. ഈ നീക്കം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ നീക്കത്തെ ‘ഏകപക്ഷീയവും നീതിരഹിതവും’ എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ സൗഹൃദം കാലങ്ങളായിട്ടുള്ളതാണെന്നും, മറ്റ് രാജ്യങ്ങളുടെ വീക്ഷണകോണില്‍ നിന്ന് ഈ ബന്ധത്തെ കാണേണ്ടതില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

രൂക്ഷമായ ഈ വ്യാപാര തര്‍ക്കങ്ങള്‍ക്കിടയില്‍ നടക്കുന്ന ഈ കൂടിക്കാഴ്ചക്ക് നയതന്ത്ര തലത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ തീരുവ വര്‍ധനവ് എന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളോടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍, ട്രംപും മോദിയും തമ്മിലുള്ള ചര്‍ച്ചകള്‍ നിര്‍ണായകമാകും.