രാജ്യവ്യാപകമായി മോദിയുടെയും ഷായുടെയും കോലം കത്തിക്കും; പ്രതിഷേധം ശക്തമാക്കാന്‍ കർഷകർ

Jaihind Webdesk
Saturday, October 9, 2021

ന്യൂഡല്‍ഹി : ലഖിംപുർ ഖേരിയില്‍ കർഷകരെവാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രിയെയും മകനെയും സംരക്ഷിക്കുന്ന കേന്ദ്രത്തിന്‍റെയും യുപി സർക്കാരിന്‍റെയും നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കർഷകർ. അഞ്ചിന സമരപരിപാടികളുമായി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.  കർഷക കൂട്ടക്കുരുതിയില്‍ കുറ്റാരോപിതരായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയെ ഉടൻ പുറത്താക്കണം മകൻ ആശിഷിനെ അറസ്റ്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഒക്ടോബര്‍ 12 ചൊവ്വാഴ്ച കർഷക രക്തസാക്ഷിത്വദിനമായി ആചരിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ ഈ ദിവസം ലഖിംപുർ ഖേരിയിലെത്തി പ്രതിഷേധത്തില്‍ പങ്കെടുക്കും. 15ന് ദസറദിനത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കോലം കത്തിക്കും. ഒക്ടോബര്‍ 18ന് രാജ്യത്തുടനീളം ട്രെയിനുകൾ തടയും. യോഗി സർക്കാരിനെതിരെ ജനരോഷം ഇളക്കാനായി ലഖ്‌നൗവിൽ 26 ന് കര്‍ഷക മഹാപഞ്ചായത്തും സംഘടിപ്പിക്കും.

ഒക്ടോബര്‍ മൂന്നിനാണ് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ നടന്ന കർഷകപ്രതിഷേധത്തിന് നേരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ എസ്‌യുവി കാർ ഇടിച്ചുകയറ്റിയത്. സംഭവത്തിൽ നാല് കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആശിഷ് മിശ്രയാണ് വാഹനമോടിച്ചതെന്ന് കർഷകർ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട്  ആശിഷ് ഇന്ന് യുപി പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് എത്തി. കർഷക കൊലപാതകവുമായി ബന്ധപ്പെട്ട് യുപി സർക്കാരിനെതിരെ സുപ്രീം കോടതി ഇന്നലെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആശിഷ് മിശ്ര ചോദ്യംചെയ്യലിന് ഹാജരായത്.