CR MAHESH MLA| ‘ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ പാല്‍ക്കുപ്പി പോലും എടുക്കാന്‍ സമ്മതിക്കാതെ ഇറക്കിവിട്ടു’; ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് എംഎല്‍എ

Jaihind News Bureau
Saturday, May 31, 2025

കൊല്ലം അഴീക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് കോണ്‍ഗ്രസ് എംഎല്‍എസി.ആര്‍.മഹേഷ് . ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്‌നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎല്‍എ വ്യക്തമാക്കി. വാക്കു പോലെ വസ്തുക്കള്‍ എടുത്ത ശേഷം എംഎല്‍എ വീടു പൂട്ടി താക്കോല്‍ ധനകാര്യസ്ഥാപനത്തെ തന്നെ തിരികെ എല്‍പിച്ചു.

അഴീക്കല്‍ പനമൂട്ടില്‍ അനിമോന്റെ വീടാണ് ധനകാര്യസ്ഥാപനം ജപ്തി ചെയ്തത്. തുടര്‍ന്ന് അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് കഴിഞ്ഞത്. SSLC മികച്ച നിലയില്‍ പാസായ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റും, നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാല്‍ക്കുപ്പിയും, കുട്ടികളുടെ വസ്ത്രം പോലും എടുക്കാന്‍ സമ്മതിക്കാതെയായിരുന്നു വീട്ടില്‍നിന്ന് ഇറക്കിവിട്ടത്. മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനു സര്‍ട്ടിഫിക്കറ്റ് ആവശ്യമായപ്പോള്‍ എംഎല്‍എയെ സമീപിക്കുകയായിരുന്നുവെന്നും അതേത്തുടര്‍ന്നാണ് അദ്ദേഹം ഇടപ്പെട്ടതെന്നും കുടുംബം പറഞ്ഞു.

വിദേശത്തു ജോലി ചെയ്യുകയായിരുന്നു അനിമോന്‍. സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 17 ലക്ഷം രൂപ വായ്പയെടുത്താണ് വീട് വാങ്ങിയത്. ഇതില്‍ ആറര ലക്ഷം രൂപ തിരിച്ചടച്ചെന്നു കുടുംബം പറയുന്നു. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിനു ചികിത്സിക്കേണ്ടി വന്നതോടെയാണ് ബാക്കി തുക അടയ്ക്കാന്‍ കഴിയാതെ പോയതെന്ന് കുടുംബം പറയുന്നു. ഭാര്യയുടെ ഒരു കണ്ണിനു കാഴ്ച്ചക്കുറവുണ്ട്.. തിരിച്ചടവു മുടങ്ങിയതോടെയാണ് ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തത്.