ബന്ധുനിയമനം : ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയില്‍

Jaihind Webdesk
Monday, April 12, 2021

കൊച്ചി : ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിനെതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചു. ഹർജി നാളെ കോടതി പരിഗണിച്ചേക്കും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയില്‍ ജലീല്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.

മന്ത്രിസ്ഥാനത്തിരിക്കാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ലോകായുക്ത വ്യക്തമാക്കിയത്. എന്നാല്‍ ലോകായുക്തയുടെ കണ്ടെത്തലുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ജലീല്‍ ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ മധ്യവേനല്‍ അവധിയുടെ ഭാഗമായി കോടതി അവധിയായതിനാല്‍ അവധിക്കാല ബെഞ്ചാണ് ജലീലിന്‍റെ ഹർജി പരിഗണിക്കുക. എന്നാല്‍ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം.

ചട്ടങ്ങള്‍ ലംഘിച്ച്‌ ബന്ധു കെ ടി അദീബിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചെന്ന് ആരോപിച്ച്‌ നല്‍കിയ ഹർജിയിലാണ് ലോകായുക്തയുടെ സുപ്രധാന വിധി. ബന്ധുവിനെ നിയമിച്ചതിലൂടെ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നാണ് ജലീലിനെതിരെ ലോകായുക്തയില്‍ നല്‍കിയ ഹർജിയില്‍ ആരോപിക്കുന്നത്. ഇത് ശരിവെച്ചുകൊണ്ടാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച്‌ മന്ത്രിക്കെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചിരുന്നു. ലോകായുക്തയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമായതിനു ശേഷം തുടര്‍ നടപടികളുമായി കോടതിയെ സമീപിക്കുമെന്ന് നേരത്തെ മന്ത്രി ജലീല്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.a