Meghalaya murder case| മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകം: ഭര്‍ത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊന്നത് ഭാര്യയെന്ന് പോലീസ്; കെട്ടുകഥയെന്ന് വീട്ടുകാര്‍

Jaihind News Bureau
Monday, June 9, 2025

ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണ്‍ യാത്രക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. യുവാവിന്റെ ഭാര്യ തന്നെയാണ് വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭര്‍ത്താവ് രാജാ രഘുവംശിയുടെ മൃതദേഹം കൊക്കയില്‍ നിന്ന് കണ്ടെടുത്തതിന് ദിവസങ്ങള്‍ക്ക് ശേഷം, ഭാര്യ സോനം (24) ഉത്തര്‍പ്രദേശിലെ ഗാസിപുരിലുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഇന്‍ഡോര്‍ പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, സോനം രാജ് കുശ്വാഹ എന്ന മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സോനത്തെ പ്രേരിപ്പിച്ചത്. ഹണിമൂണ്‍ യാത്രയുടെ മറവില്‍, മേഘാലയയിലെ അതിമനോഹരമായ സോഹ്റ മേഖലയില്‍ വെച്ച് കൊലപാതകം നടത്താനായി മധ്യപ്രദേശില്‍ നിന്ന് വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് ദമ്പതികള്‍ മേഘാലയയില്‍ എത്തിയത്. മെയ് 23-നാണ് ഇവരെ കാണാതായത്. അന്ന് മൂന്ന് അജ്ഞാതര്‍ക്കൊപ്പം നവദമ്പതികളെ കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഏകദേശം 10 ദിവസത്തിന് ശേഷം ജൂണ്‍ 2-ന് രാജയുടെ മൃതദേഹം ആഴമേറിയ കൊക്കയില്‍ നിന്ന് കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന വാടക സ്‌കൂട്ടര്‍ താക്കോല്‍ സഹിതം കിലോമീറ്ററുകള്‍ക്കപ്പുറം ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.
ഒളിവില്‍ പോയ സോനം, ഗാസിപുരില്‍ നിന്ന് തന്റെ വീട്ടുകാരെ ഫോണില്‍ വിളിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. വീട്ടുകാര്‍ ഉടന്‍ ഇന്‍ഡോര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസുമായി ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ മണിക്കൂറുകള്‍ക്കകം സോനത്തെ പിടികൂടുകയായിരുന്നു. ഇന്‍ഡോറില്‍ നിന്നുള്ള പോലീസ് സംഘം സോനത്തെ കസ്റ്റഡിയിലെടുക്കാനായി യുപിയിലേക്ക് തിരിച്ചിട്ടുണ്ട്.

‘സോനം രഘുവംശി ഗാസിപുരിലെ നന്ദഗഞ്ച് പോലീസ് സ്റ്റേഷനില്‍ അറസ്റ്റിലാണ്. നിലവില്‍ യുപി പോലീസിന്റെ സുരക്ഷിത കസ്റ്റഡിയിലാണ്. അവരെ മേഘാലയയില്‍ എത്തിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ പുരോഗമിക്കുകയാണ്,’ മേഘാലയ പോലീസ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഭര്‍ത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയതും സോനം തന്നെയാണെന്ന് മേഘാലയ ഡിജിപി ഐദാഷിഷ നോങ്റാങ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് വാടകക്കൊലയാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കേസിലെ വേഗത്തിലുള്ള പുരോഗതിയെ അഭിനന്ദിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ രംഗത്തെത്തി. ‘രാജാ കൊലക്കേസില്‍ 7 ദിവസത്തിനകം വലിയ മുന്നേറ്റമുണ്ടാക്കാന്‍ മേഘാലയ പോലീസിന് കഴിഞ്ഞു. മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് അക്രമികള്‍ അറസ്റ്റിലായി, യുവതിയും അറസ്റ്റിലാണ് , ഒരാളെക്കൂടി പിടികൂടാനുള്ള ശ്രമം തുടരുകയാണ്. മേഘാലയ പോലീസിന് അഭിനന്ദനങ്ങള്‍,’ എന്ന് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, മകള്‍ക്കെതിരായ ആരോപണങ്ങള്‍ സോനത്തിന്റെ പിതാവ് നിഷേധിച്ചു. മേഘാലയ പോലീസ് കെട്ടിച്ചമച്ച കഥകളാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സമീപിക്കുമെന്നും സോനത്തിന്റെ പിതാവ് ദേവി സിങ് മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകള്‍ നിരപരാധിയാണ്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് അവര്‍ വിവാഹിതരായത്. സിബിഐ അന്വേഷണം വരട്ടെ, സത്യം പുറത്തുവരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.