വർക്കല എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ഫലം തടഞ്ഞു വെയ്ക്കുമെന്ന് ആരോഗ്യ സർവകലാശാല

വർക്കല എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ഫലം തടഞ്ഞു വെയ്ക്കുമെന്ന് ആരോഗ്യ സർവകലാശാല . ഇനി കോളജിൽ പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടെന്നും ആരോഗ്യ സർവകലാശാല ഗവേർണിങ് കൗണ്‌സിൽ തീരുമാനിച്ചു. കൂട്ടകോപ്പിയടി തെളിഞ്ഞതിനാലാണ് നടപടി. അതേസമയം എസ് ആർ മെഡിക്കൽ കോളേജിനെ വെള്ളപൂശുന്ന ആരോഗ്യ സർവകലാശാല റിപ്പോർട്ടും പുറത്തുവന്നു.

വർക്കല എസ് ആർ മെഡിക്കൽ കോളേജിൽ ജൂലൈ 23 മുതൽ നടന്ന രണ്ടാം വർഷ എംബിബിഎസ് സപ്ലിമെൻററി പരീക്ഷയിൽ കൂട്ട കോപ്പിയടി നടന്നെന്ന് പരാതി ഉയർന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കോപ്പിയടിക്ക് തെളിവായി. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ എസ് ആർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിനോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് കടുത്ത തീരുമാനം. ആരോഗ്യ സർവകലാശാല നിർദ്ദേശിക്കുന്ന തൊട്ടടുത്ത സർക്കാർ മെഡിക്കൽ കോളേജിലെ ഇനി പരീക്ഷാകേന്ദ്രം അനുവദിക്കൂകയുള്ളൂ . കൂട്ടകോപ്പിയടി ആരോപണം ഉയർന്ന മറ്റ് അഞ്ച് കോളേജുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. അതേസമയം, കോളേജിൽ ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടെന്ന് പറയുന്ന പ്രോ വൈസ്ചാൻസലർ ഡോ.എ. നളിനാക്ഷന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധന റിപ്പോർട്ട് പുറത്ത് വന്നു.

കെട്ടിടത്തിന് അനുമതിയില്ലെന്നും പരിശോധന സമയത്ത് വാടകരോഗികളെ ഇറക്കിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
ഈ രണ്ടു വിഷയത്തിലും വിജിലൻസ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്തിനിടയിലാണ് വസ്തുതാവിരുദ്ധമായ പി.വി.സിയുടെ റിപ്പോർട്ട്. 40 ശതമാനം അധ്യാപകരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി കെട്ടിടത്തിലെ ഒരേ നിലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ ഒതുക്കിയതിൽ ഒരു അസ്വാഭാവികതയും സംഘം കണ്ടില്ല. വിജലൻസും സർവകലാശാലയും ഒരേ കാലയളവിൽ നടത്തിയ പരിശോധനയാണെന്നിരിക്കെ എങ്ങിനെ വിരുദ്ധ റിപ്പോർട്ടുകൾ വന്നുവെന്നതാണ് ചോദ്യം. അതേസമയം, കോളേജിൽ നടന്ന സംഘർഷത്തിൽ മാനേജ്‌മെന്‍റ് മാധ്യമങ്ങൾക്കും വിദ്യാർഥികൾക്കുനേരെ കയ്യേറ്റം നടത്തി. കെഎസ് യു പ്രവർത്തകൻ അബ്ദുള്ളയ്ക്കും കോളേജ് വിദ്യാർത്ഥി ആര്യക്കും പരിക്കേറ്റു.

Comments (0)
Add Comment