തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫെയ്സ്ബുക് വെളിപ്പെടുത്തലില്‍ ആരോഗ്യവകുപ്പ് വന്‍ സമ്മര്‍ദ്ദത്തില്‍. ഡോക്ടറുടെത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതെന്നും പ്രാഥമികമായി പ്രതികരിച്ചെങ്കിലും ആരോഗ്യവകുപ്പ് മന്ത്രി തന്നെ വിശദീകരണവുമായി എത്തി. പ്രശ്നങ്ങള്‍ പരിശോധിക്കാമെന്നാണ് വീണാ ജോര്‍ജ്ജ് പറയുന്നത് . വിഷയം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നുമാണ് മന്ത്രി മാദ്ധ്യമപ്രവര്‍ത്തരോട് വിശദീകരിച്ചത്.
പോസ്റ്റിനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന് രംഗത്തെത്തി. ഡോ.ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത് തെറ്റായ കാര്യങ്ങളാണ്. ഇന്നലെ നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തില്‍ നടന്നു. ഒരെണ്ണം യന്ത്രത്തകരാര്‍ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു. ഡോ ഹാരിസിന്റെ ഫെയ്സ്ബുക് പോസ്റ്റുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഡിഎംഇയുടെ വാദങ്ങള്‍ ഡോ. ഹാരിസ് തള്ളുകയാണ് .ശസ്ത്രക്രിയ മുടങ്ങിയിട്ടില്ലെന്ന ഡിഎംഇയുടെ വാദം വെള്ളപൂശാനാണ്. ഉപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചിരുന്നു. ഉപകരണങ്ങള്‍ എന്നു വരും എന്നറിയില്ല. മൂന്നു മാസം മുന്‍പ് ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ വിദേശത്തുനിന്നു വരണമെന്നാണ് പറയുന്നത്. എന്റെ കൈയില്‍നിന്ന് പണം കൊടുക്കാമെന്നു പറഞ്ഞിട്ടും അധികൃതര്‍ അത് കണക്കിലെടുക്കുന്നില്ല. ഏഴെട്ടു മാസം മുന്‍പും ഇതേ പ്രശ്നം ഉണ്ടായത്. രോഗികളോടു പറഞ്ഞ് എച്ച്ഡിഎസിന് അവര്‍ പണം അടയ്ക്കുന്നുണ്ട്. ഭാവിയില്‍ എത്തുന്ന രോഗികള്‍ക്കു പ്രശ്നം നേരിടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ അത്തരത്തില്‍ പിരിച്ച പണം 50 ലക്ഷത്തോളം ആയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ഡോ. ഹാരിസ് ആരോപിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വകുപ്പ് മേധാവി ആയതിനു ശേഷം പല തവണ സര്‍ക്കാരിനെ അറിയിച്ച കാര്യങ്ങളാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. എല്ലാ പ്രശ്നങ്ങളും അധികൃതരെ കണ്ട് ബോധ്യപ്പെടുത്തിയിട്ടും അതത് സമയങ്ങളില്‍ നടപടിളൊന്നും ഉണ്ടായില്ല. രോഗീപരിചരണത്തെ ഇത് വല്ലാതെ ബാധിക്കുന്നത് മൂലം വകുപ്പ് മേധാവിയെന്ന നിലയില്‍ കടുത്ത സമ്മര്‍ദമാണ് അനുഭവിക്കേണ്ടിവരുന്നത്. ചികിത്സയ്ക്ക് എത്തുന്ന ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ കഴിയാത്തതില്‍ വല്ലാത്ത പ്രയാസം തോന്നിയപ്പോഴാണ് പോസ്റ്റിട്ടതും ലീവെടുത്തതും. ജോലി രാജിവച്ച് പോകണമെന്ന് വിചാരിച്ചതും അതുകൊണ്ടാണ്.” ഡോ. ഹാരിസ് പറയുന്നു.
ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ ഹാരീസ്, തന്നെ പിരിച്ചുവിട്ടോട്ടെയെന്നും വ്യക്തമാക്കി ഫെയ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ ഡോക്ടറുടെത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതെന്നും ആരോഗ്യ വകുപ്പ് പ്രതികരിച്ചു. ഉപകരണങ്ങള്‍ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകള്‍ മാറ്റിയെന്ന് പറഞ്ഞ ഡോ. ഹാരീസ്, മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും ലജ്ജയും നിരാശയും ഉണ്ടെന്നുമടക്കം നേരത്തെ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.
”ഇന്നലെ രാത്രിയാണ് പോസ്റ്റ് എഴുതിയത്. രാവിലെ പ്രിന്‍സിപ്പലും ഡിഎംഇയും മറ്റും വിളിച്ച് പോസ്റ്റ് പിന്‍വലിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു പറഞ്ഞു. പക്ഷേ അവര്‍ പല പ്രാവശ്യം ഇതൊക്കെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഒന്നും നടക്കില്ലെന്ന് എനിക്കറിയാം. സര്‍ക്കാരിന്റെയും സുഹൃത്തൃക്കളുടെയും ശ്രദ്ധയില്‍ പെടുത്തണമെന്ന് കരുതി മാത്രമാണ് പോസ്റ്റിട്ടത്. വിഷയം ഇത്രയും ചര്‍ച്ചയാകുമെന്ന് കരുതിയില്ല. നിരവധി പേര് വിളിച്ചതു കൊണ്ടു ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. പിന്നീട് ഡോക്ടറായ ഭാര്യയെ പലരും വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത് എന്താണെന്നു ചോദിച്ചു. തുടര്‍ന്ന് സിപിഎം നേതാവും ബന്ധുവുമായ കരമന ഹരി വിളിച്ച് മന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ച് കാര്യങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും പറഞ്ഞു. അദ്ദേഹം ഉറപ്പു പറഞ്ഞതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത്.” ഡോ. ഹാരിസ് പറഞ്ഞു.
ഒരുപാട് ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ മുടങ്ങും. മാസങ്ങള്‍ക്കു മുന്‍പുതന്നെ മന്ത്രിയുടെ ഓഫിസില്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ നടപടി എടുത്താലും ഒരു പ്രശ്നവുമില്ല. സര്‍വീസ് തന്നെ മടുത്തിരിക്കുകയാണ്. അപ്പോള്‍ പിന്നെ എന്തുവന്നാലും നേരിടാം. സംവിധാനത്തിനു നാണക്കേട് ഉണ്ടാകുമെന്ന് കരുതി സത്യം മൂടിവയ്ക്കാനില്ല.” ഡോ. ഹാരിസ് പറഞ്ഞു.