ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ ;ശ്വാസകോശത്തിലെ പരുക്ക് വെല്ലുവിളി

Tuesday, December 31, 2024


കൊച്ചി :കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രാവിലെ കണ്ണ് തുറന്നു. കാലു ചലിപ്പിക്കാനും കയ്യില്‍ മുറുകെ പിടിക്കാനും പറഞ്ഞപ്പോള്‍ അനുസരിച്ചു. ട്യൂബിട്ടതിനാല്‍ സംസാരിക്കാന്‍ കഴിയില്ല. തലച്ചോറിലെ ക്ഷതങ്ങളില്‍ പുരോഗതിയുണ്ട്. ശ്വാസകോശത്തിലെ പരുക്കാണ് വെല്ലുവിളി. എക്‌സ്‌റേയില്‍ നേരിയ പുരോഗതിയുണ്ട്.

വാരിയെല്ല് പൊട്ടിയതിനാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം ഇനിയും പൂര്‍ണമായി മാറ്റാനായിട്ടില്ല. അത് ആന്റിബയോട്ടിക്കിലൂടെ മാറ്റണം. ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററില്‍നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ ഗുരുതരാവസ്ഥയില്‍നിന്ന് മാറി എന്നു പറയാന്‍ കഴിയൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡിസംബര്‍ 29നായിരുന്നു അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 11,600 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് അപകടം. ഉമ തോമസ് എംഎല്‍എ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. ശ്വാസകോശത്തിനേറ്റ പരുക്കു ഗുരുതരമായതിനാല്‍ കൂടുതല്‍ ദിവസം വെന്റിലേറ്റര്‍ ചികിത്സ വേണ്ടി വന്നേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മസ്തിഷ്‌കത്തിലെ പരുക്കുകള്‍ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്തസ്രാവവുമാണു വെല്ലുവിളിയെന്നു റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും ഒടിവുണ്ട്. കോട്ടയം ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദഗ്‌ധോപദേശവും ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.