തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനം. ഒരാഴ്ചത്തെ വിശ്രമം വേണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിർദേശിച്ചു. കടുത്ത തലവേദന, ന്യൂറോപ്രശ്നങ്ങള്‍,ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചാണ് സി.എം.രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനുഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു.
ചോദ്യംചെയ്യലിനു ഹാജരാകാന്‍ മൂന്നാംതവണ നോട്ടീസ് നല്‍കിയതിനുപിന്നാലെയാണ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മുൻപ് രണ്ട് തവണ ചോദ്യംചെയ്യലിന് ഇഡി നോട്ടിസ് അയച്ചിട്ടും രവീന്ദ്രൻ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ഈ മാസം 6നു ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ തലേ ദിവസം കൊവിഡ് സ്ഥിരീകരിച്ച് രവീന്ദ്രൻ ചികിത്സ തേടി. 10 ദിവസം കഴിഞ്ഞ് നെഗറ്റീവായതോടെ വീണ്ടും ഹാജരാകാൻ നോട്ടിസ് നൽകി. എന്നാൽ കൊവിഡാനന്തര ചികിത്സകള്‍ക്കെന്ന പേരില്‍ രവീന്ദ്രൻ ബുധനാഴ്ച വൈകിട്ട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സ തേടുകയായിരുന്നു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും അറസ്റ്റിലായ മറ്റു രണ്ടു പേരുടെയും മൊഴികളിൽനിന്നു രവീന്ദ്രന്റെ ചില ഇടപാടുകളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിനായി ഇഡി നോട്ടിസ് നൽകിയത്.