‘പരാതി വ്യാജമെങ്കില്‍ ജയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും; എഐ ഓഡിയോ എങ്കില്‍ പൊലീസില്‍ പരാതി നല്‍കാത്തത് എന്ത്?’: മാത്യു കുഴല്‍നാടന്‍

Jaihind News Bureau
Wednesday, April 8, 2026

മൂവാറ്റുപുഴ: 2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് തെളിവായി താന്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വ്യാജമാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് മാത്യു കുഴല്‍നാടന്‍. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മ്മിച്ചതാകാമെന്ന മന്ത്രിയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സിറ്റിങ് മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു വ്യാജരേഖ ചമയ്ക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. ‘ഓഡിയോ എഐ നിര്‍മ്മിതമാണെന്ന് മന്ത്രിക്ക് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാത്തത്? പോലീസ് സംവിധാനം സര്‍ക്കാരിന്റെ കൈവശമാണ്. പിണറായി വിജയന്‍ ഇന്ന് ഒരു പരാതി നല്‍കിയാല്‍ എനിക്കെതിരെ അന്വേഷണം വരുമല്ലോ,’ കുഴല്‍നാടന്‍ ചോദിച്ചു. സത്യം പുറത്തുകൊണ്ടുവരാന്‍ ഈ സര്‍ക്കാരോ വരാനിരിക്കുന്ന സര്‍ക്കാരോ സമഗ്രമായ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കി നല്‍കാനായി ഡാമുകള്‍ തുറന്നുവിടാന്‍ വൈകിച്ചതാണ് പ്രളയത്തിന് കാരണമായതെന്നാണ് മാത്യു കുഴല്‍നാടന്റെ പ്രധാന ആരോപണം. ഇതിനു പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന് തെളിവാണ് മന്ത്രിയുടേതെന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍, താന്‍ അങ്ങനെയൊരു സംഭാഷണം നടത്തിയിട്ടില്ലെന്നും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആര്‍ക്കും ആരുടെയും ശബ്ദം അനുകരിക്കാമെന്നുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പ്രചാരണമാണ് കുഴല്‍നാടന്‍ നടത്തുന്നതെന്നും മന്ത്രി വിഭാഗം ആരോപിക്കുന്നു.