തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാമെന്ന് രാഹുല്‍ സംശയം പ്രകടിപ്പിച്ചു. എല്ലാം നിശ്ചയിച്ച് ഉറപ്പിച്ച പോലെ നടക്കുന്നുവെന്നുമാണ് രാഹുലിന്റെ വിമര്‍ശനം.
45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്യപ്പെട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങള്‍ എന്നിവ നശിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെളിവുകള്‍ ഇല്ലാതാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ദൃശ്യങ്ങളും നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ‘മാച്ച് ഫിക്‌സ്ഡ്’ ആണ്. എല്ലാം നിശ്ചയിച്ചുറച്ചത് പോലെ മാത്രം നടക്കുമെന്നും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ മെയ് 30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെ മുഖ്യ ഇലക്ട്രല്‍ ഓഫീസര്‍മാര്‍ ക്കയച്ച കത്തിലാണ് 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിക്കാനുള്ള വിവാദ നിര്‍ദ്ദേശം. ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ചുള്ള ദുരുദ്ദേശപരമാ യ പ്രചാരണം തടയാനെന്ന പേരിലാണ് നിര്‍ദ്ദേശം.
തിരഞ്ഞെടുപ്പ് ഫലം വന്ന് പരാതികളുണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ജനാധിപത്യ നിയമത്തിലെ വ്യവസ്ഥ. ഈ സമയ പരിധി കണക്കിലെടുത്താണ് ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സമയവും 45 ദിവസമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കി വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിരുന്നു. പിന്നാലെയാണ് അടുത്ത നിര്‍ദ്ദേശം. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പി ല്‍ അട്ടിമറി ആരോപണം ഉന്നയിച്ച് പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണമെ ന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. നല്‍കാനാവില്ലെന്നും വോട്ടര്‍ പട്ടിക ലഭ്യമാക്കാമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റെ വിമര്‍ശനം.