തിരുവനന്തപുരത്ത് വന്‍ വോട്ടുചോര്‍ച്ച; നാല് മണ്ഡലങ്ങളില്‍ ഒന്നര ലക്ഷം വോട്ടുകള്‍ അപ്രത്യക്ഷം

Jaihind News Bureau
Monday, February 23, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെ നാല് പ്രധാന മണ്ഡലങ്ങളില്‍ വന്‍തോതില്‍ വോട്ടുകള്‍ വെട്ടിമാറ്റപ്പെട്ടതായി പരാതി. ബിജെപി തങ്ങളുടെ ‘എ ക്ലാസ്’ മണ്ഡലങ്ങളായി പരിഗണിക്കുന്ന നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലെ വോട്ടുചോര്‍ച്ചയില്‍ വലിയ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഈ മണ്ഡലങ്ങളില്‍ മാത്രം ഒന്നര ലക്ഷത്തോളം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അട്ടിമറിയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

സംസ്ഥാനത്താകെ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ആകെ 8.97 ലക്ഷം വോട്ടര്‍മാരുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതില്‍ വലിയൊരു ശതമാനവും തിരുവനന്തപുരം ജില്ലയിലെ ഈ നാല് മണ്ഡലങ്ങളിലാണെന്നതാണ് ഞെട്ടിക്കുന്നത്. തിരുവനന്തപുരത്ത് 47,647 വോട്ടുകളും, വട്ടിയൂര്‍ക്കാവില്‍ 42,580 വോട്ടുകളും, നേമത്ത് 38,063 വോട്ടുകളും, കഴക്കൂട്ടത്ത് 32,769 വോട്ടുകളുമാണ് കുറഞ്ഞത്. ജില്ലയിലെ മറ്റ് പത്ത് മണ്ഡലങ്ങളിലും പതിനായിരം മുതല്‍ ഇരുപതിനായിരം വരെ വോട്ടുകള്‍ മാത്രം കുറഞ്ഞപ്പോഴാണ്, ത്രികോണ മത്സരം നടക്കുന്ന ഈ മണ്ഡലങ്ങളില്‍ മാത്രം അസ്വാഭാവികമായ ഇടിവുണ്ടായിരിക്കുന്നത്.

വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. നാല് മണ്ഡലങ്ങളിലെ വോട്ടുചോര്‍ച്ച കോണ്‍ഗ്രസ് ഗൗരവമായി പരിശോധിക്കുമെന്നും എസ്ഐആര്‍ (SIR) വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന ഇടങ്ങളില്‍ വോട്ടുകള്‍ കുറഞ്ഞത് കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞു. എസ്ഐആറില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് ജയ്ഹിന്ദ് ന്യൂസിനോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. വോട്ടുകള്‍ ബോധപൂര്‍വ്വം വെട്ടിമാറ്റപ്പെട്ടതാണോ എന്ന കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍പട്ടികയിലെ ഈ അസാധാരണ മാറ്റത്തില്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വന്‍ പ്രതിഷേധത്തിലാണ്.