വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേർ മരിച്ചു, എയർ ലിഫ്റ്റിം​ഗ് സാധ്യത തേടി: 2 ഹെലികോപ്റ്ററുകൾ എത്തും

 

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഏഴ് പേർ മരിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പലരും കുടുങ്ങി കിടക്കുകയാണ്. ചൂരല്‍മല ടൗണിലും വ്യാപക നാശനഷ്ടങ്ങളുണ്ട്. പ്രദേശത്തേക്കുള്ള പലഗതാഗത സൗകര്യങ്ങളും നിലച്ചിരിക്കുകയാണ്.നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സഹായം തേടിയിരിക്കുകയാണ്. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയിരിക്കുന്നത്.

രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. വയനാട്ടിലെ എസ്കെഎംജെ സ്കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുകയാണ്. ഏഴരയോടെ ഹെലികോപ്റ്ററുകൾ എത്തുമെന്നാണ് സൂചന . കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിം​ഗ് വഴി രക്ഷാപ്രവർത്തനം നടത്തും. രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും.

ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടകാർ പറയുന്നു. മുണ്ടകൈ, ചുരൽമല, അട്ടമല ഭാ​ഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു.

ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴ പ്രദേശത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയും ചൂരല്‍മല ടൗണില്‍ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. ചൂരൽ മലയിലേക്ക് പോകുന്ന റോഡിൽ പലയിടത്തും ഗതാഗത തടസപ്പെട്ടു. വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി. നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.

Comments (0)
Add Comment