RUSSIA EARTHQUAKE| റഷ്യന്‍ തീരത്ത് വന്‍ ഭൂചലനംം; 8.7 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

Jaihind News Bureau
Wednesday, July 30, 2025

റഷ്യയുടെ പസഫിക് തീരത്ത്, കാംചട്ക പെനിന്‍സുലയ്ക്ക് സമീപം 8.7 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെയായിരുന്നു ഭൂചലനം. ഭൂചലനത്തെത്തുടര്‍ന്ന് റഷ്യന്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുടര്‍ന്ന് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സമുദ്രത്തിനടിയില്‍ ഏകദേശം 10 കിലോമീറ്റര്‍ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. കാംചട്കയിലെ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കി നഗരത്തില്‍ നിന്ന് ഏകദേശം 140 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയില്‍ തുടര്‍ച്ചയായി നിരവധി തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. ചില തുടര്‍ചലനങ്ങള്‍ക്ക് 7.4, 6.7 തീവ്രത വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭൂകമ്പത്തിന്റെ തീവ്രത കണക്കിലെടുത്ത്, പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ ഫാര്‍ ഈസ്റ്റ് മേഖലയിലെ തീരപ്രദേശങ്ങളിലാണ് സുനാമി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാംചട്ക, സഖാലിന്‍ ദ്വീപുകള്‍, കുരില്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ആദ്യ ഘട്ടത്തില്‍ ഹവായിക്കും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഭൂചലനത്തില്‍ കാര്യമായ ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, ചില കെട്ടിടങ്ങള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും ഫര്‍ണിച്ചറുകള്‍ മറിഞ്ഞുവീണതായും റിപ്പോര്‍ട്ടുണ്ട്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അടിയന്തര സഹായ സേനാംഗങ്ങള്‍ പ്രദേശത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.