വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന് വസന്ത്കുമാറിന് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. രാജ്യത്തിന്റെയും ജന്മനാടിന്റെയും ആദരങ്ങള്‍ അര്‍പ്പിച്ച ശേഷം രാത്രി പത്തോടെയാണ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
സന്ത കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ലക്കിടിയിലെത്തിയത് വൻ ജനാവലി. ഉച്ചയ്ക്ക് കരിപ്പൂരിലെത്തിച്ച മൃതദേഹം ഇവിടെ നിന്ന് ലക്കിടിയിലെത്തിക്കുന്നതിനു മുന്നേ വീടും പരിസരവും വൻ ആൾക്കൂട്ടത്തെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.
വസതിയിൽ ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രമാണ് മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ അവസരമുണ്ടായിരുന്നത്. വസന്ത കുമാർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗവ.എൽപി സ്കൂളിലാണ് മൃതദേഹം പിന്നീട് പൊതുദർശനത്തിന് വച്ചത്. ഒരു മണിക്കൂറായിരുന്നു ഇവിടെ ആദരാഞ്ജലികൾ അർപ്പിക്കാൻ സമയം നിശ്ചയിച്ചിരുന്നത്.
എന്നാൽ, സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന തരത്തിലുള്ള വൻ ജനക്കൂട്ടമാണ് ലക്കിടിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമെല്ലാം ഇവിടേക്കൊഴുകിയത്. ഇവിടെ വിന്യസിച്ചിരുന്ന പോലീസ് സന്നാഹത്തിന് നിയന്ത്രിക്കാനാവുന്നതിനുമപ്പുറമുള്ള തരത്തിലായിരുന്നു തിരക്ക്. നിറ കണ്ണുകളോടയെങ്കിലും ഉറച്ച സ്വരത്തിൽ അമർ ജവാൻ മുദ്രാവാക്യം വിളികളുയർത്തിയാണ് നാട് വസന്തകുമാറിന് വീരോചിത യാത്രയയപ്പ് നൽകിയത്.
ലക്കിടിയിലെ പൊതുദർശനം അവസാനിപ്പിച്ച ശേഷം തൃക്കൈപ്പറ്റയിലെ കുടുംബശ്മശാനത്തിലേക്ക് അദ്ദേഹത്തിന്റെ ഭൗതിക ശരീരം കൊണ്ടു പോയി. ഇവിടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇവിടേയ്ക്കും വൻതോതിലാണ് ആളുകൾ എത്തിയത്. കേന്ദ്രമന്ത്രി കണ്ണന്താനത്തിനു പുറമേ മന്ത്രിമാരായ എ.കെ. ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും മറ്റ് ജനപ്രതിനിധികളും മൃതദേഹത്തെ അനുഗമിച്ചിരുന്നു.