എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി പി.ആർ.ഡി വാർത്താക്കുറിപ്പ്; ഗുരുതര ചട്ടലംഘനമെന്ന് അഡ്വ. മാർട്ടിൻ ജോർജ്

Jaihind News Bureau
Friday, March 27, 2026

കണ്ണൂർ: സർക്കാർ സംവിധാനമായ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് (PRD) വഴി എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാർത്താക്കുറിപ്പ് പുറത്തിറക്കിയത് ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നടപടിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സെക്രട്ടറി രാഷ്ട്രീയ പ്രേരിതമായി നൽകിയ പരാതിയാണ് സർക്കാരിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പ് എന്ന നിലയിൽ പി.ആർ.ഡി മാധ്യമങ്ങൾക്ക് നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പരാതികൾ ഔദ്യോഗിക വാർത്താക്കുറിപ്പായി സർക്കാർ സംവിധാനം വഴി പ്രസിദ്ധീകരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.

ജില്ലാ വരണാധികാരി കൂടിയായ കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ഓഫീസ് വഴി എൽ.ഡി.എഫിന് വേണ്ടി രാഷ്ട്രീയ പ്രചരണം നടത്തുകയാണ് ഉണ്ടായത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ തികഞ്ഞ രാഷ്ട്രീയ വിധേയത്വമാണ് കാണിച്ചതെന്നും, അവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽ.ഡി.എഫിന്റെ പരാതികൾ ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പരാതികളും സമാനമായ രീതിയിൽ ഔദ്യോഗിക വാർത്താക്കുറിപ്പായി നൽകാൻ ഇൻഫർമേഷൻ ഓഫീസ് തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.