എസ്.എഫ്.ഐ നേതാവ് പി.എം.ആർഷോയ്ക്കെതിരായ മാര്‍ക്ക് ലിസ്റ്റ് കേസ്; വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയും കേസിൽ പ്രതി

കൊച്ചി: എസ്.എഫ്.ഐ നേതാവ് പി.എം.ആർഷോയ്ക്കെതിരെ ആരോപണം ഉയർന്ന മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിചിത്ര നടപടിയുമായി പൊലീസ്. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയേയും കേസിൽ പ്രതിയാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. അഖിലയ്ക്ക് പുറമെ കെ.എസ്.യു.സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യർ എഫ്.ഐ.ആറിൽ മൂന്നാം പ്രതിയും യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഫാസിൽ നാലാം പ്രതിയുമാണ്.

കേസിൽ അഞ്ചാം പ്രതിയാണ് അഖില. റിപ്പോർട്ടർ ഗൂഢാലോചന നടത്തിയെന്നാണ് ആർഷോയുടെ പരാതിയിൽ ആരോപിക്കുന്നത്.മാർക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ആർഷോയുടെ പരാതി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഡിപ്പാർട്ട്‌മെന്റ് കോർഡിനേറ്ററായ വിനോദ് കുമാറാണ് ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പലാണ് രണ്ടാം പ്രതി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Comments (0)
Add Comment