ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. ബിലാസ്പൂര്‍ എന്‍.ഐ.എ. കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് കേസ് പരിഗണിച്ചത്.
മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ്, ഒപ്പം അറസ്റ്റിലായ ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിയ എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിനെ തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തു. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ‘വേണ്ട’ എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അമൃതോദോസ്, വ്യക്തമായ തെളിവുകളില്ലാതെയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്ന് വാദിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം നടന്നുവെന്ന് പറയാനാകില്ലെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലാത്തതിനാല്‍ ജയിലില്‍ തുടരേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകള്‍ക്കെതിരെ എന്ത് തെളിവുകളാണുള്ളതെന്ന് കോടതി ചോദിച്ചപ്പോഴാണ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. അതേസമയം, പരാതി നല്‍കിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിര്‍ത്തു. അറസ്റ്റിലായതുമുതല്‍ പ്രതികള്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.