മക്കള്‍ തിരയില്‍പ്പെട്ടു; രക്ഷിച്ച അച്ഛന്‍ കുഴഞ്ഞുവീണുമരിച്ചു

കൊട്ടാരക്കര : കടല്‍ തിരയില്‍പ്പെട്ട മക്കളെ രക്ഷിച്ച് കരയിലെത്തിച്ച അച്ഛന്‍ കുഴഞ്ഞുവീണുമരിച്ചു. അബൂദബി അല്‍റാഹ ബീച്ചിലായിരുന്നു സംഭഴം. കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍.ദിലീപ്കുമാര്‍ (38) ആണ് ബന്ധുക്കളുടെ മുന്നില്‍ വീണുമരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭാര്യയും അമ്മയും നോക്കിനില്‍ക്കെയായിരുന്നു സംഭവം. രാവിലെ പത്തരയോടെയാണ് കുടുംബം കടല്‍കാണാനെത്തിയത്. മകള്‍ ദേവിക (ഒമ്പത്), മകന്‍ ആര്യന്‍ (ആറ്) എന്നിവര്‍ ദിലീപിനൊപ്പം കടലില്‍ നീന്തുന്നതിനിടെയായിരുന്നു അപകടം. വലിയ തിരയില്‍പ്പെട്ട് കുട്ടികള്‍ കടലിലേക്കൊഴുകി.

ദിലീപ് ഏറെ പരിശ്രമിച്ച് കുട്ടികളെ രക്ഷിച്ചു. ഇരുവരെയും തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് തീരത്ത് സുരക്ഷിതമായി എത്തിച്ചയുടന്‍ ദിലീപ് കുഴഞ്ഞുവീണു. ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം കൃത്രിമശ്വാസോച്ഛ്വാസം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സുഹൃത്ത് ദീപക് ഉടന്‍ സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം.

ദിലീപ്കുമാര്‍ ദുബൈയില്‍ നിര്‍മാണ കമ്പനിയില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി മാനേജരാണ്. അമ്മ: ശാന്തകുമാരി. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കൊട്ടാരക്കരയിലെ വീട്ടുവളപ്പില്‍.

Comments (0)
Add Comment