മലപ്പുറം പരാമര്‍ശം: ‘അപകടം മനസിലായപ്പോൾ മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളുന്നു’: വി.ഡി സതീശൻ

 

തിരുവനന്തപുരം: ‘ദ ഹിന്ദു’വിന്‍റെ മറുപടി മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ‘അഭിമുഖത്തിന് എന്തിനാണ് പിആർ ഏജൻസിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പിആർ ഏജൻസിയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. അപകടം മനസിലായപ്പോൾ വീണിടത്തുനിന്നു ഉരുളുകയാണ് മുഖ്യമന്ത്രി’യെന്നും സതീശൻ പറഞ്ഞു.

‘മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ഏജൻസി എഴുതിക്കൊടുത്തിരിക്കുകയാണ് ഈ വാചകങ്ങൾ. അഭിമുഖത്തിൽ ഒന്നും പറയാതെ മുഖ്യമന്ത്രി പി.ആർ ഏജൻസിയെ കൊണ്ടു എഴുതിക്കൊടുപ്പിച്ചു. ആ ഉത്തരവാ​ദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ പറ്റുമോ. അപകടം മനസിലായപ്പോൾ അതിൽ നിന്ന് ഊരാൻ ശ്രമിക്കുകയാണ്. വീണിടത്തുകിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശൻ പറഞ്ഞു.

‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ‘ദ ഹിന്ദു’വിൽ വന്നത് താൻ പറയാത്ത കാര്യങ്ങളാണെെന്നും പത്രം വീഴ്ച സമ്മതിച്ചെന്നും’ മുഖ്യമന്ത്രി പറഞ്ഞു. ‘ഏതെങ്കിലും ഒരു ജില്ലയെയോ, മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, സ്വർണക്കടത്ത്, ഹവാല പരാമർശങ്ങൾ എഴുതിനൽകിയതായി ‘ദ ഹിന്ദു’ ആരോപിച്ച പിആർ ഏജൻസിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്ന വിശദീകരണമായിരുന്നു ദ ഹിന്ദുവിന്‍റേത്. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ‘ദ ഹിന്ദു’ പറയുന്നു.

 

Comments (0)
Add Comment