ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രം മധ്യപ്രദേശ് നിയമസഭയില്‍ നിന്നും നീക്കി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, December 19, 2023


ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാചിത്രം മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് നീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. നെഹ്‌റുവിന് പകരം അംബേദ്കറുടെ ചിത്രമാണ് സ്ഥാപിച്ചത്. പുതിയ ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച ആദ്യ നിയമസഭാ സമ്മേളനം വിളിച്ചു. സ്പീക്കറുടെ കസേരയ്ക്ക് പിന്നില്‍ മഹാത്മാ ഗാന്ധിയുടെയും നെഹ്രുവിന്റെയും ഛായാചിത്രമായിരുന്നു സ്ഥാപിച്ചത്. ഇതില്‍ നെഹ്‌റുവിന്റെ ചിത്രം മാറ്റി അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. നെഹ്‌റുവിന്റെ ചിത്രം മാറ്റിയതില്‍ പ്രതിഷേധവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രം?ഗത്തെത്തി.

നിയമസഭാ ഹാളില്‍ നിന്ന് നെഹ്റുവിന്റെ ഫോട്ടോ നീക്കം ചെയ്ത നടപടിയെ അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു. ബിജെപി അധികാരത്തിലിരിക്കുന്നത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. ചരിത്രം മായ്ക്കാന്‍ ബിജെപി അഹോരാത്രം പ്രയത്നിക്കുന്നു. പതിറ്റാണ്ടുകളായി നിയമസഭയില്‍ തൂക്കിയിട്ടിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം യഥാസ്ഥാനത്ത് സ്ഥാപിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയമസഭയുടെ ആദ്യ സമ്മേളനം നാല് ദിവസമായിരിക്കും നടക്കുക. പ്രോടേം സ്പീക്കര്‍ ഗോപാല്‍ ഭാര്‍ഗവ പുതിയ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതോടെയാണ് ആരംഭിച്ചത്. ഗന്ധ്വാനി സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ ഉമംഗ് സിങ്കാറിനെ പ്രതിപക്ഷ നേതാവായി പാര്‍ട്ടി തെരഞ്ഞെടുത്തു.