മധു വധക്കേസ്; 14 പ്രതികള്‍ കുറ്റക്കാര്‍, രണ്ട് പേരെ വെറുതെ വിട്ടു; ശിക്ഷാവിധി നാളെ

Jaihind Webdesk
Tuesday, April 4, 2023

പാലക്കാട്/ മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.

പതിമൂന്ന് പ്രതികൾക്കെതിരെയാണ് നരഹത്യ കുറ്റം തെളിഞ്ഞത്. അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ തെളിഞ്ഞു. എന്നാൽ പതിനാറാം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രമാണ്.

സംഭവം ഇങ്ങനെ,  ഒന്നാം പ്രതി ഹുസൈനാണ് മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചത്. ഇയാൾ മധുവിൻറെ നെഞ്ചിലേക്ക് ചവിട്ടിയിരുന്നു. പിന്നാലെ മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു.

മധു കാട്ടിൽ ഉണ്ടെന്ന വിവരം അറിഞ്ഞ് രണ്ടാം പ്രതി മരയ്ക്കാർ,  19-ാം സാക്ഷി കക്കി മൂപ്പനിൽ നിന്ന് അറിഞ്ഞ് മറ്റ് പ്രതികൾക്കൊപ്പം വണ്ടിക്കടവിലെത്തി. അവിടെ നിന്ന് റിസർവ് വനത്തിൽ അതിക്രമിച്ചു കയറി മധുവിനെ പിടികൂടി.

മധുവിനെ പിടിക്കാൻ കാട്ടിൽ കയറിയ പ്രതികളിൽ ഒരാളാണ് മൂന്നാം പ്രതി ഷംസുദ്ദീൻ . ബാഗിന്‍റെ സിബ് കീറി മധുവിന്‍റെ കൈ കെട്ടുകയും. വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിന്‍റെ രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു. മധു രക്ഷപ്പെടാതിരിക്കാൻ കൈയിൽ കെട്ടിയ സിബിൽ പിടിച്ച് നടത്തിച്ചതും ഷംസുദീനാണ്.

നാലാം പ്രതി അനീഷ് മുക്കാലിയിൽ ആൾക്കൂട്ടം തടഞ്ഞ് വച്ച മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അനീഷിനെ കേസിൽ നിന്നും വെറുതെ വിട്ടു.

അഞ്ചാം പ്രതി രാധാകൃഷ്ണൻ കാട്ടിൽ കയറി പിടികൂടിയ മധുവിന്‍റെ  ഉടുമുണ്ട് അഴിച്ച് കൈകൾ കൂട്ടിക്കെട്ടുകയും പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ആറാം പ്രതി അബൂബക്കർ ഏഴാം പ്രതി സിദ്ദീഖ് എന്നിവര്‍ മധുവിന്‍റെ പുറത്ത് ഇടിക്കുകയും കൈയിൽ പിടിച്ച് നടത്തിക്കുകയും ചെയ്തു.

എട്ടാം പ്രതി ഉബൈദ് മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി, മധുവിനെ പിടികൂടി. മുക്കാലിയിൽ എത്തിക്കും വരെ ആൾക്കൂട്ടത്തിനൊപ്പം ചേർന്ന് മധുവിനെ മർദ്ദിക്കുകയും കൈകെട്ടി കാട്ടിൽ നിന്ന് കൊണ്ടു വരുന്ന ദൃശ്യകളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചയ്തു.

ഒൻപതാം പ്രതി നജീബിന്‍റെ  ജീപ്പിലാണ് പ്രതികൾ പോയത്. മധുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പത്താം പ്രതി ജൈജുമോൻ മധുവിനെ കാട്ടിൽ കയറി പിടിച്ച ശേഷം അരിയുൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങുന്ന ചാക്ക് കെട്ട് മധുവിന്‍റെ തോളിൽ വെച്ചു കൊടുത്തു, നടത്തിക്കൊണ്ടു വരുന്ന വഴി ദേഹോദ്രപമേൽപ്പിച്ചു.

അതേസമയം  പതിനൊന്നാം പ്രതി അബ്ദുൾ കരീം മുക്കാലിയിലെത്തിച്ച മധുവിനെ കള്ളാ എന്ന് വിളിച്ച് അവഹേളിച്ചു ഇയാളാണ് വെറുതെ വിട്ടവരില്‍ രണ്ടാമന്‍

പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ് മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി മധുവിന്‍റെ ഉടുമുണ്ട് അഴിച്ച് കൈകൾ കെട്ടാൻ സഹായിച്ചു. ദേഹോദ്രപം ഏൽപ്പിച്ചു.

പതിനാലാം പ്രതി ഹരീഷ് പതിനഞ്ചാം പ്രതി ബിജു  എന്നിവര്‍ മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിനെ കൈകൊണ്ട് പുറത്ത് ഇടിക്കുകയ്ക്കുകയും ദൃശ്യങ്ങൾ പകർത്തുകയും മധുവിന്‍റെ കൈകൾ കെട്ടിയ സിബിൽ പിടിച്ച് നടത്തിക്കുകയും പതിനാറാം പ്രതി മുനീർ മുക്കാലിയിൽ എത്തിച്ച മധുവിനെ കാൽമുട്ട് കൊണ്ട് ഇടിക്കുകയും ചെയ്തു.

ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.