കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 3 തവണയായി 14 ദിവസമാണ് ശിവശങ്കര്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ശിവശങ്കറിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഒരു ദിവസത്തെ ക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന ഇ.ഡി യുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇന്നലെ വീണ്ടും കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തു.
എം. ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷയിലും ഇന്ന് വിധിയുണ്ടാകും. അതേസമയം ശിവശങ്കറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കസ്റ്റംസും അപേക്ഷ നല്‍കിയേക്കും. ജാമ്യം നിഷേധിക്കുകയും കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ വിടാതിരിക്കുകയും ചെയ്താൽ ശിവശങ്കറിന് ജയിലിലേക്കു പോകേണ്ടിവരും.