മുഖ്യമന്ത്രിയുടെ മകള്‍ നടത്തിയ അഴിമതി മറച്ച് പിടിക്കാന്‍; നിയമസഭയിലെ പ്രതിപക്ഷ അവകാശം സ്പീക്കര്‍ ചവിട്ടിമെതിച്ചെന്ന് എം.എം.ഹസന്‍

Jaihind Webdesk
Saturday, February 3, 2024


എക്‌സാലോജിക് അടിയന്തര പ്രമേയനോട്ടീസ് തള്ളിക്കൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ നടത്തിയ അഴിമതി മറച്ച് പിടിക്കാന്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് പ്രതിപക്ഷത്തിന്‍റെ നിയമസഭയിലെ അവകാശം ചവിട്ടിമെതിക്കാന്‍ സ്പീക്കറും കൂട്ടുനിന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയാല്‍ സാധാരണഗതിയില്‍ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം മാത്രമെ അനുമതി നിഷേധിക്കുകയുള്ളു. എന്നാല്‍ ആ പതിവ് ഈ വിഷയത്തില്‍ സ്പീക്കര്‍ തെറ്റിച്ചു. സ്പീക്കറുടെ നടപടി നിര്‍ഭാഗ്യകരമാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രമേയം അവതരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയായിരുന്നു. അതിന് മുഖ്യമന്ത്രി തയ്യാറായില്ല. മകളുടെ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടില്‍ മറുപടിപറയാനുള്ള ഭയം കൊണ്ടാണ് അദ്ദേഹം ഒളിച്ചോടിയത്. മകളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് സഭയിലെ മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രമേയ അവതരണത്തില്‍ നിന്നും വിട്ടുനിന്നവഴി മോദിയെ പിണക്കാതിരിക്കാനും പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടി പറയാതെ രക്ഷപ്പെടാനും മുഖ്യമന്ത്രിക്കായി.

മകളുടെ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാത്ത മുഖ്യമന്ത്രി നടപടി ജനാധിപത്യ വിരുദ്ധമാണ്. കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ ആരോപണം ഉയര്‍ന്നപ്പോള്‍ നിയമം അതിന്റെ വഴിക്ക് പോകും അതിലിടപെടില്ലെന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രി. എന്നാല്‍ സ്വന്തം മകളുടെ കാര്യത്തില്‍ മുഖ്യമന്ത്രി സ്വാര്‍ത്ഥനായി. സ്വന്തം മകളുടെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്ന് പറയാനുള്ള തന്റേടം മുഖ്യമന്ത്രിക്കില്ല. കോടിയേരിയുടെ മകന് നല്‍കാത്ത പ്രതിരോധമാണ് സിപിഎം പിണറായി വിജയന്റെ മകളുടെ വിഷയത്തില്‍ തീര്‍ക്കുന്നത്. മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ പിണറായി വിജയന് നിയമപരമായും ധാര്‍മികപരമായും അധികാരം ഇല്ലെന്നും രാജിവെയ്ക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആവശ്യപ്പെട്ടു.