
ഐപിഎല്ലിൽ അവസാന പന്ത് വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് ആവേശകരമായ വിജയം. തോൽവി ഉറപ്പായ ഘട്ടത്തിൽ നിന്ന് അൺക്യാപ്ഡ് താരം മുകുൾ ചൗധരി നടത്തിയ മിന്നും പ്രകടനമാണ് ലഖ്‌നൗവിന് മൂന്ന് വിക്കറ്റിന്റെ അവിശ്വസനീയ ജയം സമ്മാനിച്ചത്. വെറും 27 പന്തിൽ നിന്ന് 54 റൺസുമായി പുറത്താകാതെ നിന്ന മുകുൾ, സമ്മർദ്ദഘട്ടത്തിൽ ടീമിനെ തോളിലേറ്റി വിജയതീരത്തെത്തിക്കുകയായിരുന്നു. ഈ വിജയത്തോടെ ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
ഒരു ഘട്ടത്തിൽ 128 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പരാജയത്തിന്റെ വക്കിലായിരുന്നു ലഖ്‌നൗ. എന്നാൽ മുകുളിന്റെ തകർപ്പൻ ഇന്നിങ്‌സിനൊപ്പം 34 പന്തിൽ 54 റൺസെടുത്ത ആയുഷ് ബദോനിയുടെ അർധസെഞ്ചുറിയും കൂടിയായപ്പോൾ മത്സരം ലഖ്‌നൗവിന്റെ കൈപ്പിടിയിലൊതുങ്ങി. കൊൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ അവസാന പന്തിലാണ് ലക്ഷ്യം മറികടന്നത്. സീസണിലെ നാല് മത്സരങ്ങളിൽ കൊൽക്കത്ത നേരിടുന്ന മൂന്നാം തോൽവിയാണിത്.
നേരത്തെ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (41), അംഗ്രിഷ് രഘുവംശി (45), റോവ്‌മാൻ പവൽ (39) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. എന്നാൽ ബൗളിംഗിൽ അവസാന നിമിഷം നിയന്ത്രണം നഷ്ടമായത് അവർക്ക് തിരിച്ചടിയായി.